ഇടുക്കി: വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിലെ ലഹരിപാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ചത് ബാംഗ്ലൂരിൽ നിന്നാണെന്നാണ് ഇതുവരെയുള്ള സൂചനകളിൽ നിന്നും വ്യക്തമായിട്ടുള്ളതെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും ക്രൈംബ്രാഞ്ച്. ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുന്ന സംഘമാണ് വാഗമണ്ണിൽ ലഹരിപാർട്ടിയ്്ക്കായി നീക്കം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇതുപൂർത്തിയായൽ മാത്രമെ പിന്നിൽ ആരൊക്കെ ഉണ്ടെന്നുള്ള കാര്യം സ്ഥിരീകരിക്കാനാവു എന്നും ക്രൈംബ്രാഞ്ച് ഇടുക്കി എസ് പി പി കെ മധു മറുനാടനോട് വെളിപ്പെടുത്തി.

നടിയും മോഡലുമായ ബ്രസ്റ്റി ബിശ്വാസ് മയക്കുമരുന്ന് എത്തിച്ച കണ്ണിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലന്നും എന്നാൽ ഡി ജെ പാർട്ടി സംഘടപ്പിക്കുന്ന സംഘത്തിൽ ഇവരും ഉൾപ്പെട്ടിരുന്നതായിട്ടാണ് വിവരം ലഭിക്കുന്നതെന്നും ഇതെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഗമണ്ണിൽ പൊലീസ് പിടിയിലാവുമ്പോൾ ബ്രിസ്റ്റിയുടെ കൈവശത്തുനിന്നും 6.45 ഗ്രാം ഉണക്ക കഞ്ചാവും ഇത് ചുരുട്ടായി രൂപപ്പെടുത്തുന്നതിനുള്ള ഹെർബ്ബ് റോളിങ് പേപ്പറും കണ്ടെടുത്തതായിട്ടാണ് പൊലീസ് വെളിപ്പെടുത്തിയിട്ടുള്ളത്.

റിസോർട്ടിൽ ലഹരിമരുന്ന് കണ്ടെടുത്ത സംഭവത്തിൽ ബ്രസ്റ്റി അടക്കം 9 പേരെ വാഗമൺ പൊലീസ് അറസ്റ്റുചെയ്തിരുന്നുഇവർ വിവിധ ജയിലുകളിൽ റിമാന്റിലാണ്.ബ്രിസ്റ്റക്ക മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോ,ഇവർ മയക്കുമരുന്നുകൾ ആർക്കെങ്കിലും വിതരണം ചെയ്തോ തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരീൽ നിന്നും ലഭിക്കുന്ന വിവരം. വാഗമണ്ണിലെ റിസോർട്ടിൽ മയക്കുമരുന്നെത്തിച്ച സംഭവത്തിൽ അറസ്റ്റിലായ സംഘം മുമ്പ് പാലക്കാടും ഇത്തരത്തിൽ ഡി ജെ പാർട്ടി നടത്തിയതായി പൊലീസിൽ വെളിപ്പെടുത്തിയതായുള്ള സൂചനകളും പൂറത്തുവരുന്നു.

റിമാന്റിൽക്കഴിയുന്ന ബ്രിസ്റ്റി അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പിനും പൊലീസ് നീക്കം നടത്തിയിരുന്നു.ഇതിനിടെയാണ് സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പിടിയിലാവരിൽ ചിലർ ഗൾഫ് നാടുകളുമായി അടുത്ത ബന്ധമുള്ളവരാണ്.ലഹരിവസ്തുക്കൾ ഗൾഫിൽ നിന്നും എത്തിച്ചതാണെന്ന് പ്രതികളിൽ 3 പേർ പൊലീസിൽ മൊഴിനൽകിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തുവന്നിരുന്നു.

എം ഡി എം എ 61.28 ഗ്രാം, എക്സ്റ്റ്സി ഗുളിക 28.76 ഗ്രാം,എക്സ്റ്റ്സി പൗഡർ 1.86 ഗ്രാം,ചരസ് 1.1 ഗ്രാം,ഹാഷിഷ് 12.92 ഗ്രാം,എൽ എസ് ഡി സ്റ്റാമ്പ് 27 എണ്ണം,മിനി ക്രിസ്റ്റൽ .35 ഗ്രാം,കഞ്ചാവ് 6.20 ഗ്രാം എന്നിവയാണ് വാഗമണ്ണിലെ റിസോർട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.
നേരത്തെ ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവങ്ങളിൽ എക്സൈസ് വകുപ്പ് പുറത്തുവിട്ട വിലനിലവാരം വച്ചുനോക്കിയാൽ ക്ലിഫ് ഇൻ റിസോർട്ടിൽ നിന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് കോടിക്ക് മുകളിൽ വിലവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
പങ്കെടുക്കാൻ എത്തിയവർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും ഐടി ,മെഡിക്കൽ രംഗങ്ങളിലെ പ്രൊഫണലുകൾ ആയിരുന്നു ഇവരിൽ കൂതലെന്നുമാണ് ലഭ്യമായ വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് 9 അംഗസംഘം പാർട്ടിക്കായി ആളെകൂട്ടിയതതെന്നാണ് പൊലീസ് കണ്ടെത്തൽ.പാർട്ടിക്കെത്തിയ മുഴുവൻ പേരുടെയും മൊബൈലുകൾ പൊലീസ് പിടിച്ചെടുത്ത സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.മൊബൈലുകളുടെ പരിശോധനകൂടി പൂർത്തിയായാലെ ഈ സംഭവത്തിനുപിന്നിലെ യഥാർത്ഥ വസ്തുതകൾ വ്യക്തമാവു എന്നായിരുന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.