കൊച്ചി: വാളയാർ കേസ് അന്വേഷണം ഉടൻ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. അന്വേഷണത്തിന് സർക്കാർ എല്ലാ സഹായവും നൽകണമെന്നും കോടതി വ്യക്തമാക്കി. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് മുൻപുതന്നെ സർക്കാർ വിജ്ഞാപനം വന്നിരുന്നു. എന്നാൽ ഇതിലെ ചില കാര്യങ്ങളിൽ അവ്യക്തത കാരണം സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തില്ല.അവ്യക്തതകൾ പരിഹരിക്കണമെന്നും അടിയന്തരമായി കേസ് ഏറ്റെടുത്ത് അന്വേഷിക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് വി.ജി അരുൺ ആവശ്യപ്പെട്ടു.

കേസന്വേഷിച്ച പൊലീസിന് നിരവധി വീഴ്ചകൾ സംഭവിച്ചു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ഉചിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.അതേസമയം ചില ഫയലുകൾ കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനോട് മതിയായ എല്ലാ രേഖയും പത്ത് ദിവസത്തിനകം നൽകാൻ ജസ്റ്റിസ് വി.ജി അരുൺ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി കുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്.

ധർമ്മടത്ത് പത്രിക നൽകി മാതാവ്.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് മത്സരിക്കുന്നതിനായി വാളയാർ പെൺകുട്ടികളുടെ അമ്മ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യ
വരണാധികരിയായ എ ഡി സി ബെവിൻ ജോൺ വർഗ്ഗീസ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്ക് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠനോടൊപ്പം എത്തിയാണ് അവർ പത്രിക സമർപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെയോ സിപിഎമ്മിനെയോ തനിക്ക് ഭയമില്ലെന്ന് തുടർന്ന് അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.. മക്കളുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമാണ് മത്സരമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് തനിക്ക് തന്നവാക്ക് പാലിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി ചോദിക്കാനുള്ള അവസരമായിട്ടാണ് സ്ഥാനാർത്ഥിത്വത്തെ കാണുന്നത്. ഇതിന്റെ പേരിലുള്ള ഭവിഷ്യത്തുകൾ താൻ ഇതുവരെ അനുഭവിച്ചതിന്റെ അത്രത്തോളം വരില്ലെന്നും കുട്ടികളുടെ അമ്മ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുന്നതിന്റെ പേരിൽ ഇതുവരെ ഒരു ഭീഷണിയുമുണ്ടായിട്ടില്ല. എന്നാൽ ഇനി ഭീഷണിപ്പെടുത്തി ഓടിക്കാൻ വരില്ലെന്ന് പറയാനാകില്ലെന്നും അവർ പറഞ്ഞു. ധർമടത്ത് പിന്തുണ നൽകുന്ന കാര്യം ആലോചിക്കുമെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന സംബന്ധിച്ച കാര്യങ്ങൾ തനിക്കറിയില്ലെന്നും അതെല്ലാം സമര സമിതിയുമായി ആലോചിക്കേണ്ട കാര്യങ്ങളാണെന്നും അവർ പറഞ്ഞു.

പിന്തുണ നൽകുമെന്ന് പറഞ്ഞ് ആരും ഇതുവരെ തന്നെ വിളിച്ചിട്ടില്ല. പ്രചാരണത്തിന് ഇറങ്ങുന്നത് സമര സമിതിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുട്ടികളുടെ അമ്മ വ്യക്തമാക്കി. കേസ് അട്ടിമറിച്ചവർക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാക്ക് നൽകിയിരുന്നു. എന്നാൽ പിന്നീട് താൻ കേൾക്കുന്നത് കുറ്റക്കാർക്കെതിരേ നടപടിയെടുക്കാതെ അവർക്ക് സ്ഥാനക്കയറ്റം നൽകിയെന്നാണ്. മൂത്ത കുട്ടിയുടെ കേസന്വേഷണം മാത്രമാണ് സിബിഐക്ക് വിട്ടത്. ഇളയകുട്ടിയുടെ ദുരൂഹ മരണം സിബിഐക്ക് വിടാത്തത് ചതിയാണെന്നും അവർ പറഞ്ഞു.