കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ കോൺഗ്രസിനുള്ളിൽ സീറ്റിന് വേണ്ടിയുള്ള വടംവലികൾ ശക്തമായിട്ടുണ്ട്. ഗ്രൂപ്പുകൾ തമ്മിലും ശക്തമായ മത്സരമാണ് അരങ്ങേരുന്നത്. ഇതിനായി പലവിധത്തിലുള്ള കളികളാണ് നടക്കുന്നത്. ബ്ലാക്‌മെയിൽ ചെയ്തും സീറ്റു വാങ്ങാൻ ശ്രമം നടക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റു വാങ്ങി നൽകിയില്ലെങ്കിൽ നേതാവിന്റെ രഹസ്യബന്ധം പുറത്തുവിടുമെന്ന് പറഞ്ഞു വനിതാ നേതാവ് ഭീഷണി മുഴക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നത് കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് വാങ്ങി നൽകിയില്ലെങ്കിൽ നേതാവിന്റെ രഹസ്യബന്ധം പുറത്ത് വിടുമെന്നാണ് വനിതാ നേതാവിന്റെ ഭീഷണി മുഴക്കിയത്.

കോഴിക്കോട്ടെ പ്രമുഖ നേതാവിനെതിരെയാണ് വനിതാ നേതാവ് ഓഡിയോ സന്ദേശമയച്ചത്. ജില്ലയിലെ പ്രമുഖനേതാവിന് അയച്ച ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് കോൺഗ്രസ് പ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രുപ്പുകളിലൂടെയാണ്. ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലി കൂടി ഈ ശബ്ദ സന്ദേശം പ്രചരിക്കാൻ ഇടയാക്കിയിട്ടുണ്ട്.

സീറ്റിന് വേണ്ടി ഇരുഗ്രൂപ്പുകളും തമ്മിൽ പിടിവലി നടക്കുന്നതിനിടെ ഐ ഗ്രൂപ്പിലെ നേതാക്കൾ തമ്മിലാണ് തർക്കവും ഭീഷണിയുമുണ്ടായത്. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ നിന്ന് ആരോപണ വിധേയനായ നേതാവ് രാജിവെക്കുകയാണെന്നറിയിച്ചിട്ടുണ്ട്. സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധം കാരണമാണ് വനിതാ നേതാവിന്റെ പ്രതികരണമെന്നും അവർ ഖേദം അറിയിച്ചതായും ആരോപണവവിധേയനായ നേതാവ് പറഞ്ഞു.

കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയം ഏറെക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞുവെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയം എങ്ങുമിത്തിയില്ല. അതിനിടയിലാണ് പുതിയ തലവേദനയായി ഓഡിയോ ക്ലിപ്പ് പുറത്തായത്. ഇത്തരം തർക്കങ്ങളിലും ഭീഷണികളിലും പെട്ട് കോൺഗ്രസിന് സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയായിരിക്കുകയാണ്.