കൊല്ലം: ഭാര്യ യുവാവിനൊപ്പം ഇറങ്ങിപ്പോയതിൽ ക്രൂദ്ധനായ ഭർത്താവ് യുവാവിന്റെ വീട്ടിലെത്തി യുവാവിനേയും അമ്മയേയും അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. അഞ്ചൽ ഏറം കളീലിക്കട പ്ലാവിള പുത്തൻവീട്ടിൽ അഖിലിനും മാതാവ് കൃഷ്ണകുമാരിക്കുമാണ് വെട്ടേറ്റത്. വെട്ടേറ്റ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

രണ്ട് മാസം മുമ്പാണ് വെട്ടിക്കവല സ്വദേശിയായ സജിയുടെ ഭാര്യ ഏറം സ്വദേശിയായ അഖിലിനൊപ്പം താമസമാക്കിയത്. ഇതിനെ തുടർന്ന് കുട്ടികളെയും ഉപേക്ഷിച്ചു പോയതിന്റെ പേരിൽ ഭർത്താവ് സജി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൊട്ടാരക്കര പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയെങ്കിലും യുവതിക്ക് കോടതിയിൽനിന്നും ജാമ്യം ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സജി ഭാര്യയേയും യുവാവിനേയും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

ഭാര്യ വീട്ടിൽ ഉപേക്ഷിച്ച് പോയ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നൽകാനെന്ന പേരിലാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സജി യുവാവിന്റെ വീട്ടിലെത്തിയത്. അകത്ത് കയറിയ സജി കയ്യിൽ കരുതിയിരുന്ന വാൾ കൊണ്ട് ഭാര്യയായിരുന്ന സ്ത്രീയെ വെട്ടാൻ ഒരുങ്ങുകയും അത് തടഞ്ഞ യുവാവിനെയും യുവാവിന്റെ മാതാവിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. കൃഷ്ണകുമാരിയുടെ വലത് കൈയ്ക്കും, അഖിലിന്റെ ഇടതുകൈയ്ക്കുമാണ് സാരമായി വെട്ടേറ്റത്.

സജിയുടെ ഭാര്യയായിരുന്ന സ്ത്രീയുടെ നിലവിളി കേട്ട് ഓടിവന്ന നാട്ടുകാരാണ് പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അഞ്ചൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെ വെട്ടിയ സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടിക്കവല സ്വദേശിയായ സജിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.