ബറേലി: വിവാഹിതയായ 20കാരി കാമുകനായ 24കാരനൊപ്പം ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബൗദൻ ജില്ലയിലാണ് മൂന്ന് മാസം മുമ്പ് വിവാ​​ഹിതയായ യുവതി കളിക്കൂട്ടുകാരനൊപ്പം ആത്മഹത്യ ചെയ്തത്. യുവതി കുട്ടിക്കാലം മുതലേ ഇയാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ ഇഷ്ടം നോക്കാതെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹം.

യുവതിയുടെ ബന്ധുവായിരുന്നു കാമുകൻ. എന്നാൽ ഈ ബന്ധത്തിന് വീട്ടുകാർ എതിരായിരുന്നു. ഇരുവരും ഒരേപ്രദേശത്ത് താമസിക്കുന്നവരും ഒരേസമുദായത്തിൽപ്പെട്ടവരുമാണ്. എന്നാൽ ഇവരുടെ വിവാഹത്തിന് വീട്ടുകാർ തടസം നിന്നു. പിന്നീട് വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് യുവതി മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന യുവതി ആചാരത്തിന്റെ ഭാഗമായി ഭർത്താവിന്റെ വീട്ടിലേക്ക് പോയതായിരുന്നു. എന്നാൽ അവൾ വീട്ടിൽ എത്തിയില്ല. പകരം കാമുകനൊപ്പം പോകുകയായിരുന്നു. അടുത്ത ദിവസം ഇരുവരെയും ഗ്രാമത്തിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രണയവിവാഹം അധികനാൾ നിലനിൽക്കില്ലെന്ന കുടുംബത്തിലെ മുതിർന്നവരുടെ അഭിപ്രായത്തെ തുടർന്നാണ് യുവതിയെ ബന്ധുവിന് കല്യാണം കഴിച്ചുനൽകാത്തതിന് ഒരു കാരണം. കുടാതെ യുവാവിന് ആവശ്യത്തിന് പണമില്ലെന്നതും എതിർപ്പിന് കാരണമായി. എന്നാൽ കാമുകൻ പെൺകുട്ടിയെ ആത്മഹത്യ ചെയ്യാൻ നിർബന്ധിപ്പിക്കുകയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് പതിനെട്ട് ദമ്പതികൾ ആത്മഹത്യ ചെയ്തിരുന്നു. ഈ മാസം രണ്ടാമത്തെതാണെന്ന് പൊലീസ് പറഞ്ഞു.