ന്യൂഡൽഹി: 45കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ചിരാഗ് ഡൽഹി നിവാസിയായ ഭീംരാജിന് നേരെയുണ്ടായ ആക്രമണത്തിൽ ഇയാളുടെ ഭാര്യ ബബിതയും ഇവരുടെ കാമുകൻ രോഹനുമാണ് അറസ്റ്റിലായത്. ബബിതയുടെ നിർദ്ദേശപ്രകാരം 23 കാരനായ കാമുകൻ റോഹനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെയാണ് സൗത്ത് ഡൽഹിയിലെ ഡിഫൻസ് കോളനി പ്രദേശത്ത് വച്ച് 45കാരന് വെടിയേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ ഡൽഹി എയിംസിൽ ചികിത്സയിലാണ്. കഴിഞ്ഞ നാല് മാസക്കാലമായി ബബിതയും രോഹനും തമ്മിൽ അടുപ്പത്തിലായിരുന്നു. ഭർത്താവ് ഭീംരാജ് ഇത് അറിഞ്ഞതോടെയാണ് ഭാര്യയുമായി വഴക്കിടലും മർദ്ദനവും പതിവായി. ഇതേതുടർന്നാണ് ഭർത്താവിനെ കൊല്ലുവാൻ ബബിത കാമുകനോട് ആവശ്യപ്പെട്ടത്. ഭർത്താവ് ജീവനോടെ ഇരിക്കുന്നത് നമ്മുടെ ബന്ധത്തിന് തടസമാകുമെന്നും യുവതി പറഞ്ഞു. തുടർന്ന് ഭർത്താവിനെ കൊല്ലാൻ ഇവർ ആസൂത്രണം ചെയ്യുകയായിരുന്നു.

ബുധനാഴ്ച രാവിലെ ആൻഡ്രൂസ് ഗഞ്ച് പ്രദേശത്ത് കാറിനുള്ളിൽ ഇരിക്കുകയായിരുന്നു ഭീംരാജ്. ബൈക്കിലെത്തിയ യുവാവ് ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലിസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ ആദ്യം സമ്മതിച്ചില്ലെങ്കിലും ഫോൺ പരിശോധിച്ച പൊലീസ് ബബിതയുമായുള്ള ബന്ധം കണ്ടെത്തിയതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.