നേമം: സ്ത്രീധന പീഡനങ്ങളെ തുടർന്നുള്ള ആത്മഹത്യകൾ പെരുകവേ കേരളത്തിൽ ഒരു യുവതി കൂടി ആത്മഹത്യ ചെയ്തു. സ്വകാര്യ ബാങ്ക് ജീവനക്കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ്. പാപ്പനംകോട് പണ്ടാരവിള അനിഴം വീട്ടിൽ വി.രാജ്കുമാറിന്റെയും ഗീതകുമാരിയുടെയും മകൾ ആതിര(24)യെയാണ് വെള്ളിയാഴ്ച വീടിന്റെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

കഴിഞ്ഞ സെപ്റ്റംബർ 16നായിരുന്നു ആതിരയുടെ വിവാഹം. പാറശ്ശാല പളുകൽ സ്വദേശിയും മുംബൈയിൽ മർച്ചന്റ് നേവി ജീവനക്കാരനുമായ വിവേക് കൃഷ്ണനാണ് ഭർത്താവ്. ഇവർ തമ്മിൽ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് കുറച്ച് ദിവസമായി ആതിര സ്വന്തം വീട്ടിലായിരുന്നു. ഭർത്താവ് വിവേക് കൃഷ്ണൻ മുംബൈയിലാണ്. ഇവർ തമ്മിലുള്ള പ്രശ്‌നം വീട്ടുകാർ തമ്മിൽ ഒത്തുതീർക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് സംഭവം. വീടിന്റെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

ആതിര പഠനത്തിലും മിടുക്കിയായിരുന്നു. എം.എസ്സി. രണ്ടാം റാങ്കോടുകൂടിയാണ് പാസായത്. ആതിരയുടെ കത്തും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു. ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. ഫൊറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സഹോദരൻ: അജേഷ്. നേമം പൊലീസ് കേസെടുത്തു.