മുംബൈ: 2012ൽ നിർഭയയെ ഡൽഹിയിൽ ബസിൽ ക്രൂരമായി പീഡിപ്പിച്ചതിനു സമാനമായ സംഭവത്തിന്റെ ഞെട്ടലിലാണ് അന്ധേരി. വാനിൽ ക്രൂര ബലാത്സംഗത്തിനിരയായ യുവതി മണിക്കുറകൾക്ക് ശേഷം മരണത്തിന് കീഴടങ്ങി. 36 മണിക്കൂറോളം മരണത്തോട് മല്ലിടിച്ചാണ് യുവതി ഒടുവിൽ ജീവൻ വെടിഞ്ഞത്.സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.45 കാരനായ മോഹൻ ചൗഹാനാണ് പിടിയിലായത്.

വെള്ളിയാഴ്ച പുലർച്ചെയാണു മുംബൈ അന്ധേരിയിലെ സാക്കിനാക്കയിൽ നാടിനെ ഞെട്ടിച്ച സംഭവം. ഒരാൾ സ്ത്രീയെ ക്രൂരമായി മർദിക്കുന്നുവെന്നു പൊലീസ് കൺട്രോൾ റൂമിൽ ഫോൺ സന്ദേശമെത്തിയത് പുലർച്ചെ മൂന്നോടെയാണ്. നിർത്തിയിട്ട വാനിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവതിയെയാണു പൊലീസ് സംഘമെത്തിയപ്പോൾ കണ്ടത്.

ഉടൻ മുംബൈ കോർപറേഷന്റെ രാജവാടി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സ്വകാര്യഭാഗങ്ങളിൽ ഇരുമ്പുദണ്ഡ് കയറ്റിയതിനെ തുടർന്നുള്ള മാരകമായ മുറിവുകളോടെ അബോധാവസ്ഥയിൽ ആശുപത്രിയിലായ യുവതിക്കു ശസ്ത്രക്രിയ നടത്തിയിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശിലെ ജാൻപൂർ സ്വദേശിയായ മോഹൻ വിവാഹിതനും 2 കുട്ടികളുടെ പിതാവും മദ്യത്തിനും അടിമയാണെന്നും പൊലീസ് പറഞ്ഞു. 8 വർഷമായി മുംബൈയിൽ ഡ്രൈവറായും മാലിന്യം ശേഖരിക്കുന്നയാളായും ജോലി ചെയ്യുന്നു. അതിവേഗ കോടതിയിൽ കേസ് വിചാരണ നടത്തുമെന്നു മഹാരാഷ്ട്ര സർക്കാർ സർക്കാർ അറിയിച്ചു.ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന യുവതി തനിച്ചായിരുന്നു താമസം. ഇവരെ തട്ടിക്കൊണ്ടുവന്നതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നു.