കൊൽക്കത്ത: മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ്, ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ സിൻഹ മമത ബാനർജിക്കൊപ്പം എത്തിയത്.ഇന്ന് കൊൽക്കത്തയിൽ തൃണമൂൽ ഓഫിസിൽ എത്തിയാണ് സിൻഹ അംഗത്വം സ്വീകരിച്ചത്.

അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് സമവായത്തിൽ വിശ്വസിച്ചിരുന്ന ബിജെപി ഇപ്പോൾ കീഴടക്കലിന്റെ രീതിയിലാണ് മുന്നോട്ടുപോവുന്നതെന്ന് സിൻഹ പറഞ്ഞു. അകാലിദളും ബിജെഡിയും ബിജെപിയോട് വേർ പിരിഞ്ഞു. ഇപ്പോൾ ആരാണ് അവരുടെ ഒപ്പമുള്ളതെന്ന് സിൻഹ ചോദിച്ചു.

രാജ്യം അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. ജനാധിപത്യത്തിന്റെ കരുത്ത് എന്നാൽ അതിലെ സ്ഥാപനങ്ങളുടെ ശക്തിയാണ്. ഇപ്പോൾ ജൂഡീഷ്യറി അടക്കം ആ സംവിധാനങ്ങളെല്ലാം ദുർബലമായിരിക്കുന്നുവെന്ന് സിൻഹ വിമർശിച്ചു.

ബിജെപി നേതൃനിരയിൽ മുൻപന്തിയിലുണ്ടായിരുന്ന യശ്വന്ത് സിൻഹ നരേന്ദ്ര മോദി പാർട്ടി നേതൃത്വത്തിൽ എത്തിയ ശേഷം വിമത പക്ഷത്തായിരുന്നു.