കാസർകോട് : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ സുരക്ഷ ശക്തമാക്കി. വിമാനമാർഗം മംഗളൂരുവിൽ നിന്നെത്തുന്ന യോഗി ആദിത്യനാഥ് റോഡ് മാർഗമാണ് സമ്മേളന നഗരിയായ താളിപ്പടുപ്പിലെത്തുന്നത്. വിമാനത്താവളം മുതൽ തലപ്പാടി അതിർത്തി വരെ കർണാടക പൊലീസും അതിർത്തി മുതൽ കാസർകോട് താളിപ്പടുപ്പ് വരെ കേരള പൊലീസും ചേർന്നു സുരക്ഷയൊരുക്കും. ഇതിനു പുറമേ ഉത്തർപ്രദേശിൽ നിന്നുള്ള എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സുരക്ഷാ സംഘവും പരിശോധന നടത്തും.

വൈകിട്ട് 3 നു തുടങ്ങുന്ന പരിപാടി സമാപിക്കുന്നതു വരെ വിദ്യാനഗർ മുതൽ കുമ്പള വരെയുള്ള ദേശീയപാതയിലൂടെയുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മംഗളൂരു ഭാഗത്ത് നിന്നു കാസർകോട്, കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുമ്പള ടൗണിൽ നിന്നു സീതാംഗേളി റോഡിലൂടെ ഉളിയത്തടുക്ക ഉദയഗിരി റോഡ് വഴി വിദ്യാനഗർ എൻഎച്ച് റോഡിലേക്കും മംഗളൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതു വഴി കുമ്പള എൻഎച്ച് റോഡിലും പ്രവേശിക്കണം. ടാങ്കർ ഉൾപ്പെടെയുള്ള ചരക്കു ലോറികൾ ഈ സമയത്ത് മൊഗ്രാൽ, കാഞ്ഞങ്ങാട് സൗത്ത് ഭാഗങ്ങളിൽ നിർത്തിയിടണമെന്നു ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവ് അറിയിച്ചു.