തൃശ്ശൂർ: ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയ യുവാവ് മദ്യകുപ്പികൾ അടിച്ചു തകർക്കുകയും വനിതാ ജീവനക്കാരിക്കു നേരെ കുപ്പിച്ചില്ലു കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പുതൂർക്കര തൊയകാവിൽ അക്ഷയ്(24) നെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.അയ്യന്തോൾ പഞ്ചിക്കലിലെ സൂപ്പർമാർക്കറ്റിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

മദ്യം വാങ്ങാനെത്തിയ യുവാവ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിക്കു നേരെ പ്രകോപനപരമായി സംസാരിച്ചതിൽ നിന്നാണു തുടക്കമെന്നു ജീവനക്കാർ പറയുന്നു. മുപ്പതിലേറെ വിദേശമദ്യ ബീയർ കുപ്പികൾ ഇയാൾ എറിഞ്ഞുടച്ചു. 20,000 രൂപയുടെ നഷ്ടമുണ്ടായെന്നാണു ബവ്കോ അധികൃതരുടെ കണക്ക്. ബീയർ കുപ്പികളുടെ മൂടി തുറന്നു സൂപ്പർമാർക്കറ്റിനുള്ളിൽ നിന്നു യുവാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

4 വനിതാ ജീവനക്കാരും 2 പുരുഷ ജീവനക്കാരുമാണ്‌ജോലിയിൽ ഉണ്ടായിരുന്നത്. ഇവർക്കു നേരെ ഭീഷണി മുഴക്കിക്കൊണ്ടു യുവാവ് സൂപ്പർ മാർക്കറ്റിനുള്ളിലൂടെ തലങ്ങും വിലങ്ങും നടന്നു മദ്യക്കുപ്പികൾ അടിച്ചു തകർക്കുകയായിരുന്നു. ചോദ്യംചെയ്ത വനിതാ ജീവനക്കാരിയെ ഉന്തുകയും കുപ്പിച്ചില്ല് ഉയർത്തി വധഭീഷണി മുഴക്കുകയും ചെയ്തു. ബീയർ തുറന്ന് പരസ്യമായി മദ്യപിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. അറസ്റ്റിലായ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിലും ബവ്കോ ജീവനക്കാർക്കു പരാതിയുണ്ട്.