കൊച്ചി: എറണാകുളം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. 'പല തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കാൻ എത്തുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. തുടർച്ചയായി മത്സരിക്കുന്നവർ ഉളുപ്പില്ലാതെ വീണ്ടും മത്സരിക്കാനിറങ്ങുകയാണെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് ടിറ്റോ ആന്റണി പറഞ്ഞു.

ചില നേതാക്കൾക്ക് പെരുന്തച്ചൻ സിൻഡ്രോമാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. മൂന്ന് ടേം കഴിഞ്ഞവരെ തെരഞ്ഞെടുപ്പിന് പരിഗണിക്കേണ്ടെന്ന സിപിഐ.എം നിലപാടിനെ കോൺഗ്രസ് മാതൃകയാക്കണമെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കേണ്ടവരുടെ പട്ടികയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നേരിട്ടെത്തിയെങ്കിലും അനുഭാവപൂർണമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്.

എറണാകുളം ജില്ലയിലെ വിവിധ തദ്ദേശ വാർഡുകളിലേക്കായി 130 സ്ഥാനാർത്ഥികളുടെ പട്ടികയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. എന്നാൽ ഇതിൽ ഭൂരിഭാഗം സീറ്റുകളിലേക്കും ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം അനുകൂലമായിരുന്നില്ല.

എറണാകുളം ജില്ലാ പഞ്ചായത്തിൽ പത്തു ഡിവിഷനുകളിലേക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം പേരു നൽകിയിരുന്നു. ഇതിൽ നെടുമ്പാശേരി ഡിവിഷന്റെ കാര്യത്തിൽ മാത്രമാണ് ജില്ലാ നേതൃത്വം അനുഭാവപൂർവമായ സമീപനം സ്വീകരിച്ചിട്ടുള്ളത്. അഡ്വക്കേറ്റ് പി.ബി സുനീറാണ് ഇവിടെ സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ സീറ്റ് വിട്ട് നൽകാൻ ഐ ഗ്രൂപ്പ് തയാറായിട്ടില്ല. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിക്ക് വേണ്ടി വൈപ്പിൻ ഡിവിഷനും, സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിനാസിനു വേണ്ടി കടുങ്ങല്ലൂർ ഡിവിഷനും ചോദിച്ചെങ്കിലും നൽകാനാവില്ലെന്ന നിലപാടിലാണ് ജില്ലാ നേതാക്കൾ.