കൊച്ചി: കെ റെയിൽ വിഷയത്തിൽ പ്രത്യക്ഷ സമരവുമായി കോൺഗ്രസ് രംഗത്ത്. കൊച്ചിയിൽ കെ റെയിൽ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വേദിക്ക് പുറത്തുനിന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ മാറി. പൊതുവിദ്യാലയങ്ങളുടെ പുരോഗതി ഇതിന് ഉദാഹരണമാണ്. ആരോഗ്യ മേഖലയിലും മാറ്റങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശ്ചാത്തല സൗകര്യം മെച്ചപ്പെട്ടില്ലെങ്കിൽ നാടിന്റെ പൊതുവികസനത്തെ ബാധിക്കും. ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകാൻ എതിർത്തവരെ കാര്യങ്ങൾ ബോധ്യപെടുത്താൻ കഴിഞ്ഞു. നാടിന് ആവശ്യമുള്ള പദ്ധതികൾ ആരെങ്കിലും എതിർക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല.

എതിർപ്പിന്റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്റെ ധർമം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയിൽ പദ്ധതി പൂർത്തിയാകാൻ നടപടി സ്വീകരിക്കാനായി. വലിയ എതിർപ്പ് ഉയർന്ന ആ വിഷയത്തിൽ ഇപ്പോൾ ആർക്കും പരാതിയില്ല. ഇതാണ് നാടിന്റെ അനുഭവം.സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം. ബജറ്റ് വിഹിതം കൊണ്ട് വലിയ പദ്ധതി നടപ്പാക്കാനാകില്ല. കിഫ്ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു.