ബംഗളൂരു: കർണാടകയിൽ വിവാഹിതയായ യുവതിയോടൊപ്പം ഒളിച്ചോടാൻ ശ്രമിച്ച 24കാരനെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു. കൊലപാതകത്തിന് പിന്നാലെ യുവാവിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി യുവതിയുടെ സഹോദരനും സുഹൃത്തുക്കളും കീഴടങ്ങി.ബംഗളൂരുവിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

അന്നപൂർണേശ്വരിനഗർ പൊലീസ് സ്റ്റേഷനിലാണ് യുവാവിന്റെ മൃതദേഹവുമായി സഹോദരനും സുഹൃത്തുക്കളും കീഴടങ്ങാൻ എത്തിയത്. വിവാഹിതയായ സഹോദരിക്കൊപ്പം ഒളിച്ചോടാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി മുനിരാജു പൊലീസിന് മൊഴി നൽകി.വസ്ത്രോൽപ്പന്ന കമ്പനിയിലെ സൂപ്പർവൈസറാണ് കൊല്ലപ്പെട്ട ഭാസ്‌കർ.

ഒളിച്ചോടാൻ ശ്രമിച്ച ഭാസ്‌ക്കറിനെയും സഹോദരിയെയും സുഹൃത്തുക്കളുടെ സഹായത്തോടെ നഗർഭാവി സർക്കിളിൽ വച്ച് മുനിരാജു കണ്ടുപിടിക്കുകയായിരുന്നു. ഇവരുടെ കൂടെ സഹോദരിയുടെ ഒരു കുട്ടിയും ഉണ്ടായിരുന്നു.സഹോദരിയെ വീട്ടിൽ കൊണ്ടുചെന്നാക്കിയ ശേഷം ഭാസ്‌ക്കറിനെയും കൊണ്ട് മറ്റൊരു പ്രദേശത്തേയ്ക്ക് പോയി. അവിടെ വച്ച് മുനിരാജുവും സുഹൃത്തുക്കളും ചേർന്ന് ഭാസ്‌ക്കറെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അതിനിടെ ഭാസ്‌ക്കർ വിശക്കുന്നു എന്ന് പറഞ്ഞു.വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകി.തുടർന്നായിരുന്നു ആക്രമണം.വീട്ടിൽ വിവരം അറിയിച്ച ശേഷമാണ് മുനിരാജു പൊലീസിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത്.ദിവസങ്ങൾക്ക് മുൻപ് ഭർത്താവിനെ സഹോദരി ഉപേക്ഷിച്ചിരുന്നു. എന്നിട്ട് മറ്റൊരു പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു. യുവതിയുടെയും കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണ് എന്ന് പറഞ്ഞ് ഭാസ്‌ക്കർ യുവതിയെ വിശ്വാസത്തിലെടുത്തു. തുടർന്ന് ഓട്ടോറിക്ഷയിൽ ഒളിച്ചോടാൻ ശ്രമിക്കുന്നതിനിടെയാണ് മുനിരാജു വാഹനം തടഞ്ഞതെന്ന് പൊലീസ് പറയുന്നു.