പെരിങ്ങത്തൂർ (കണ്ണൂർ) :കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പുല്ലൂക്കരയിൽ വെട്ടേറ്റ യൂത്ത്‌ലീഗ് പ്രവർത്തകൻ മരിച്ചു. പുല്ലൂക്കര സ്വദേശി മൻസൂർ ആണ് മരിച്ചത്.22 വയസ്സായിരുന്നു. അക്രമത്തിൽ സഹോദരൻ മുഹ്സിനും പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് പിറകിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.

കഴിഞ്ഞ ദിവസം രാവിലെ മുതൽ പ്രദേശത്ത് ചെറിയ രീതിയിലുള്ള സംഘർഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘർഷം രൂക്ഷമായി. 149-150 എന്നീ രണ്ടു
ബൂത്തുകൾക്കിടയിലായിരുന്നു പ്രശ്നം. 149-ാം നമ്പർ ബൂത്തിലേക്ക് ഓപ്പൺ വോട്ട് ചെയ്യുന്നതിനായി വോട്ടർമാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കങ്ങളുടെ തുടക്കം.വോട്ടെടുപ്പ് തീർന്നതോടെ തർക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു.

തുടർന്ന് രാത്രിയോടെയാണ് മൻസൂറിനും സഹോദരൻ മുഹ്‌സിനും നേരെ അക്രമണമുണ്ടായത്. ഒളിച്ചിരുന്ന ഒരുസംഘം ആളുകൾ മൻസൂർ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മൻസൂറിന്റെ മരണം സ്ഥിരീകരിച്ചു.

ബോംബേറിൽ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു.