തിരുവനന്തപുരം: സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്‌നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുന്ന പരിശീലകൻ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇയാൾ തലസ്ഥാന നഗരത്തിൽ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണ് കാഞ്ഞിരംപാറ സ്വദേശിയായ സനു എന്നാണ് പുറത്തുവരുന്ന വിവരം. സൂമ്പാ നൃത്തം പഠിക്കാനെത്തിയ സ്ത്രീകളെ സമർഥമായി വലയിലാക്കി കൊണ്ടാണ് ഇയാൾ പീഡനം നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. സൈബർ പൊലീസാണ് സനുവിനെ അറസ്റ്റു ചെയ്തത്.

ഇയാൾ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. സനുവിന്റെ പക്കൽ നിന്ന് നഗ്‌നചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്കും പിടിച്ചെടുത്തു. സൂമ്പാ പരിശീലനത്തിന്റെ മറവിൽ നടന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് തലസ്ഥാനത്ത് നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി കൃഷി വകുപ്പിൽ ക്ലാർക്കായി ജോലിയുള്ള ഇയാൾ പാർട്ട്ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്. തടി കുറയക്കുന്നതിനും ശരീരം ഷേപ്പിലാക്കുന്നതിനുമായുള്ള പരിശീലനമാണ് സൂമ്പാ പരിശീലനം. തലസ്ഥാനത്ത് അടക്കം നിരവധി പേർ ഈ പരിശീലന മുറയിലേക്ക് ആകൃഷ്ടരായിട്ടുണ്ട്.

ഈ പരിശീലനത്തിന്റെ മറവിലാണ് ഇയാൾ സ്ത്രീകളെ വലയിലാക്കിയത്. പരിശീലനത്തിന് എത്തിയ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ സ്വകാര്യതയിൽ നുഴഞ്ഞു കയറുകയായിരുന്നു സനുവിന്റെ പരിപാടി. കെണിയിൽ വീഴ്‌ത്തുന്ന സ്ത്രീകളുടെ നഗ്‌നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളിൽ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് പതിവ്. ഇരയാക്കപ്പെട്ട ഒരു സ്ത്രീ നൽകിയ പരാതിയിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

വലയിലാക്കുന്ന പെൺകുട്ടികളെ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറിയതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിൽ അടക്കം കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സനുവിന്റെ കാഞ്ഞിരംപാറയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നഗ്‌നചിത്രങ്ങൾ കോപ്പി ചെയ്ത നിരവധി ഹാർഡ് ഡിസ്‌ക്കുകൾ പൊലീസ് കണ്ടെത്തി.

തലസ്ഥാനത്തെ പ്രമുഖരുൾപ്പെടെ നിരവധി സ്ത്രീകൾ ഇയാളുടെ കെണിയിൽപെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ പേർ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിച്ചു വരികയാണ്. സനു വിവാഹമോചിതനാണ്. മൂന്ന് കുട്ടികളുമുണ്ട്. ഇയാളെ കൂടാതെ മറ്റാരെങ്കിലും ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതിലും അന്വേഷണം നടത്തുകയാണ് പൊലീസ്.