കോഴിക്കോട്: പയ്യാനയ്ക്കലിൽ ബാധ ഒഴിപ്പിക്കലിന്റെ പേരിൽ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിലേക്കു നയിച്ച സംഭവത്തിൽ മന്ത്രവാദിയുടെ പങ്കുണ്ടെന്നു വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവ ദിവസം മുതൽ ഒളിവിൽ പോയ മന്ത്രവാദിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

അഞ്ചുവയസ്സുകാരി ആയിഷ റെനയുടെ ശരീരത്തിൽ ബാധ ഉണ്ടെന്നാണ് മന്ത്രവാദി കുട്ടിയുടെ അമ്മ സമീറയെ വിശ്വസിപ്പിച്ചിരുന്നത്.തുടർന്ന് ബാധ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടിയുടെ വായും മൂക്കും തുണികൊണ്ട് അമർത്തിപിടിക്കുകായായിരുന്നു.ഇതിനിടെ ശ്വാസം കിട്ടാതെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയെ കൊല്ലുകയായിരുന്നില്ല സമീറയുടെ ലക്ഷ്യം. മന്ത്രവാദി കുട്ടിയുടെ ശരീരത്തിൽ ഉണ്ടെന്നു പറഞ്ഞ ബാധ ഒഴിപ്പിക്കൽ മാത്രമായിരുന്നു. ഇതിനായി പലതവണ സമീറ മന്ത്രവാദിയുടെ അടുത്തുപോയി.

അതേസമയം സമീറയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടില്ല. പത്തു ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ പറയാനാകൂ എന്നാണ് ഡോക്ടർമാരുടെ വാദം.

ബാധയൊഴിപ്പിക്കുന്ന പേരിൽ മന്ത്രവാദി പലതവണ പയ്യാനയ്ക്കൽ ചാമുണ്ഡിവളപ്പിലെ വീട്ടിലുമെത്തിയിരുന്നു. കൊലപാതകം നടന്ന അന്നും മന്ത്രവാദി വീട്ടിൽ എത്തുകയും ബാധ ഒഴിഞ്ഞിട്ടില്ലെന്ന് ആവർത്തിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ വീട് വിട്ടുപോയതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം നടന്നത്. അഞ്ചുവയസ്സുകാരിയുടെ മുഖത്ത് തുണിയിട്ട് പിടിക്കുന്നത് കണ്ടെന്ന് മൂത്ത കുട്ടി പൊലിസിന് മൊഴി നൽകിയിരുന്നു. ബുധനാഴ്‌ച്ച വൈകിട്ടാണ് നവാസ് സമീറ ദമ്പതികളുടെ മകൾ ആയിഷ റെന കൊല്ലപ്പെട്ടത്.