മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. വെളിയംകോട് സ്വദേശി താറാമുട അഹമ്മദുണ്ണിയുടെ മകൻ അഫ്സലിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടയിൽ ചായകുടിക്കാനായി അബ്ദുള്ളക്കുട്ടി വെളിയംകോടുള്ള ഹോട്ടലിൽ കയറിയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന അഫ്സൽ അബ്ദുള്ളക്കുട്ടിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.

അബ്ദുള്ളക്കുട്ടിയുടെ കാറിന് കല്ലെറിയുകയും ചെയ്തു എന്നും പരാതിയിലുണ്ടായിരുന്നു. അബ്ദുള്ളക്കുട്ടിയുടെ പരാതിയിൽ പൊന്നാനി സിഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ അഫസലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവ ദിവസം തന്നെ ദേശീയ പാതയിൽ വെച്ച് അബ്ദുള്ളക്കുട്ടിയുടെ കാറിന് പിറകിൽ ലോറി വന്നിടിച്ച സംഭവവും ഉണ്ടായിരുന്നു.

തനിക്കെതിരെ വധശ്രമം ഉണ്ടായെന്ന് കാണിച്ച് മലപ്പുറം ജില്ല പൊലീസ് മേധാവിയടക്കമുള്ളവർക്ക് അബ്ദുള്ള കുട്ടി പരാതി നൽകിയിരുന്നെങ്കിലും സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നുി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിൽ ഇടിക്കാൻ കാരണമായതെന്നും കണ്ടെത്തിയിരുന്നു.

ഹോ്ട്ടലിൽ വെച്ചുണ്ടായ കയ്യേറ്റ് ശ്രമവും അന്നു തന്നെയുണ്ടായ വാഹനാപകടവും കൂട്ടിച്ചേർത്തായിരുന്നു തനിക്കെതിരെ വധശ്രമമുണ്ടായി എന്നുകാണിത്ത് ബിജെപി ദേശീയ ഉപാധ്യക്ഷൻ പരാതി നൽകിയിരുന്നത്.