കോട്ടയം: പൂഞ്ഞാറിലെ വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. കാരണം കാണിക്കൽ നോട്ടീസ് നൽകി. ജയദീപ് രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് 184 ആം വകുപ്പ് പ്രാകാരമാണ് നടപടി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് ഇയാളെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെൻഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാൾ പരിഹാസിച്ച് രംഗത്ത് വന്നിരുന്നു.

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചതിന്റെ പേരിൽ ജയദീപിന് സസ്‌പെൻഷൻ കിട്ടിയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശ പ്രകാരമായിരുന്നു വാഹനം ഓടിച്ചിരുന്ന ജയദീപിനെ മണിക്കൂറുകൾക്കകം സസ്പെൻഡ് ചെയ്തത്. ഒരാൾ പൊക്കത്തിലുള്ള വെള്ളക്കെട്ടിൽ മുക്കാൽ ഭാഗവും മുങ്ങിയ ബസിൽ നിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആർടിസി ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിച്ചതാണ് അപകടം ക്ഷണിച്ചുവരുത്തിയത്. പകുതിയോളം വെള്ളത്തിൽ മുങ്ങിയ ബസ് മുന്നോട്ട് പോകാനാകാതെ വന്നു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ സമയോചിതമായി ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതാണ് ഡ്രൈവർ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആർടിസി മാനേജ്‌മെന്റ് പറയുന്നത്.

സസ്‌പെൻഷനിലായ ശേഷം ഡ്രൈവർ ജയദീപ് സാമൂഹിക മാധ്യമങ്ങളിലൂടെ കെഎസ്ആർടിസിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എന്നെ സസ്പെൻഡ് ചെയ്ത കെഎസ്ആർടിസിയിലെ കൊണാണ്ടന്മാർ അറിയാൻ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെൻഡ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുകയെന്ന് ജയദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.

തനിക്ക് ചാടി നീന്തി പോകാൻ അറിയാഞ്ഞിട്ടില്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജയദീപ് പറയുന്നു. യാത്രക്കാരെ രക്ഷിക്കാൻ നോക്കിയതിന് ജയനാശാന് കെഎസ്ആർടിസി തന്ന സമ്മാനമാണിതെന്നും തൊഴിലാളികളായ എല്ലാവർക്കും രാഷ്ടീയ ഭേദമന്യേ ഇത് ഒരു പാഠമാകട്ടെയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

നാട്ടുകാരാണ് ഒരാൾ പൊക്കത്തിൽ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. തുടർന്ന് വടം ഉപയോഗിച്ച് ബസ് വെള്ളത്തിൽ നിന്നും വലിച്ചുകയറ്റുകയായിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരം കെഎസ്ആർടിസി മാനേജിങ് ഡയറക്ടറാണ് ജയദീപിനെ സസ്പെൻഡ് ചെയ്തത്.

ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ പാതി മുങ്ങിയ കെഎസ്ആർടിസി ബസിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായിരുന്നു. വിമർശനം ഉയരുന്നതിനിടെയാണ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചത്.

എന്നാൽ തന്നെ സസ്പെൻഡ് ചെയ്ത നടപടിയെ പരിഹസിച്ചും സസ്പെൻഷൻ ആഘോഷിച്ചുമാണ് ജയദീപ് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞത്. തന്റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് പങ്കുവച്ചത്.

അവധി ചോദിച്ചാൽ തരാൻ വാലുള്ളവൻ ഇനി വേറെ ആളെ വച്ച് ഓടിക്കട്ടെ എന്ന് ജയദീപ് ഫെയ്സ് ബുക്കിൽ കുറിച്ചു. തബല കൊട്ടിയും പാട്ടുപാടിയും സസ്പെൻഷൻ ആഘോഷിക്കുന്നതിന്റെ വീഡിയോകളും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.

ജയദീപിന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ്
സൂപ്പർ ഹിറ്റായ വാർത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ. അവനൊക്കെ റിട്ടയർ ചെയ്തു കഴിയുമ്പോൾ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാൽ വല്ലോ സ്‌കൂൾ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി ഠട ചീ 50 ലും പോയി സുഖിച്ച് വിശ്രമിക്കട്ടെ.

അവധി കിട്ടുന്ന ദിവസം അമിതപണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന തന്നെ സസ്പെൻഡ് ചെയ്ത് സഹായിക്കാതെ കഞ്ഞികുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ സസ്പെൻഡ് ചെയ്യൂ എന്നും ജയ്ദീപ് കെഎസ്ആർടിസി അധികൃതരെ പരിഹസിക്കുന്നുണ്ട്.

ജയ്ദീപിന്റെ മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റ്
കെഎസ്ആർടിസിയിലെ എന്നേ സസ്പെന്റ് ചെയ്ത കൊണാണ്ടന്മാർ അറിയാൻ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ ഹ ഹ ഹാ...

ഇതിനിടെ യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് കെഎസ്ആർടിസി തന്നെ സസ്പെൻഡ് ചെയ്തതെന്ന വാദവും ജയദീപ് ഉയർത്തിയിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടെ വെള്ളം ഒഴുകിയെത്തുന്നതിന്റെയും ബസിലെ യാത്രക്കാരെ പള്ളി കോമ്പൗണ്ടിലേയ്ക്ക് മാറ്റുന്നതിന്റെയും വീഡിയോകൾ പങ്ക് വച്ചുകൊണ്ടാണ് ജയ്ദീപ് തന്റെ വാദം ഉയർത്തുന്നത്. വാഹനത്തിന്റെ തകരാറിനെക്കുറിച്ച് അധികൃതരെ ബോധിപ്പിക്കുന്ന ഡ്രൈവർ പൂരിപ്പിച്ചു നൽകുന്ന ഫോമിന്റെ ചിത്രവും സംഭവത്തെ പറ്റി പത്രങ്ങളിൽ വന്ന വാർത്തകളും ഉൾപ്പെടെ ജയ്ദീപ് ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു.