ആലുവ: പൊലീസിന്റെ സമയോചിതമായ ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിച്ചു. ആലുവ മാർത്താണ്ഡ വർമ്മ പാലത്തിൽനിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനാണ് റൂറൽ പൊലീസ് രക്ഷകനായത്. പെരുമ്പാവൂർ അല്ലപ്ര സ്വദേശിയായ യുവാവ് കുടംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം രാത്രി വീട് വിട്ട് ഇറങ്ങുകയായിരുന്നു. യുവാവിന്റെ ഭാര്യ പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് വിവരമറിയിച്ചു.

തുടർന്ന് എമർജൻസി റെസ്‌പോൺസ് സെന്ററിൽ നിന്നും ആലുവ കൺടോൾ റൂമിലേക്ക് വിവരം കൈമാറി. കൺടോൾ റൂമിൽ നിന്നും യുവാവിനെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. ഉടനെ ഇയാളുടെ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നും സ്ഥലം മാർത്താണ്ഡ വർമ്മ പാലമാണെന്ന് മനസിലാക്കി. യുവാവ് നിൽക്കുന്ന സ്ഥലത്തെ ക്യാമറയിൽ നിന്നുള്ള ദൃശ്യം കൺടോൾ റൂമിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തിൽ കാണുകയും, അത് പരിശോധിക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് സംഘം മഫ്തിയിൽ അവിടേക്ക് കുതിച്ചു. ഈ സമയം കൺടോൾ റൂമിലുള്ള ഉദ്യോഗസ്ഥൻ യുവാവുമായി സംസാരം തുടർന്നുകൊണ്ടിരുന്നു. അൽപ്പം അകലെ വാഹനം നിർത്തിയിട്ട ശേഷം ഉദ്യോഗസ്ഥർ തന്ത്രപൂർവ്വം യുവാവിനെ സമീപിച്ച് രക്ഷിച്ച് കൊണ്ടുവരികയായിരുന്നു. ആലുവ സ്റ്റേഷനിലെത്തിച്ച യുവാവിനെ ആശ്വസിപ്പിച്ച് വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയച്ചു.

എസ്‌ഐ കെ.കെ ബഷീർ, എസ്.സി.പി.ഒ മാരായ നസീബ്, എ.കെ.ജിജിമോൻ., പ്രശാന്ത്.കെ.ദാമോദരൻ സി.പി.ഒ അരവിന്ദ് വിജയൻ, സി.ഷിബു, കെ.എസ്.സഫീർ എന്നിവരാണ് ഡൂട്ടിയിൽ ഉണ്ടായിരുന്നത്. യുവാവിന്റെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥർക്ക് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു.