കോയമ്പത്തൂർ: സുകുമാരക്കുറുപ്പൊക്കെ മാറി നിൽക്കും. അത്രമേൽ കൃത്യതയോടെയാണ് ഒൻപത് വർഷങ്ങൾക്ക് മുൻപ് കൊയമ്പത്തൂരിനെ ഞെട്ടിച്ച ആൾമാറാട്ട കൊലപാതകത്തിന്റെ തിരക്കഥ പ്രതികൾ മെനഞ്ഞത്. ഒരിക്കൽ പോലും പിടിക്കപ്പെടില്ല ഉറപ്പിന്മേൽ പ്രതികൾ വിലസിയപ്പോൾ ഒൻപത് വർഷങ്ങൾക്ക് ശേഷം അതിസമർത്ഥമായ കൊലപാതകത്തിന്റെ തിരക്കഥയ്ക്ക് അർഹിക്കുന്ന പര്യവസാനം. പൊലീസ് പിടിയിൽനിന്ന് രക്ഷനേടാൻ ആൾമാറാട്ട കൊലപാതകം നടത്തിയ കേസിൽ അഭിഭാഷക ദമ്പതിമാരടക്കം മൂന്നുപേർക്ക് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു.

കോയമ്പത്തൂർ ശിവാനന്ദകോളനിയിലെ 45കാരിയായ അമ്മാസൈയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.കോയമ്പത്തൂർ അവിനാശിറോഡിലെ അപ്പാർട്ട്‌മെന്റ് താമസക്കാരും അഭിഭാഷക ദമ്പതിമാരുമായ ഇ.ടി. രാജവേൽ (52), ഭാര്യ മോഹന (45), ഡ്രൈവർ പി. പളനിസ്വാമി (48) എന്നിവർക്കാണ് കോയമ്പത്തൂർ അഡീഷണൽ ജില്ലാകോടതി-5 ജഡ്ജി ടി.എച്ച്. മുഹമ്മദ് ഫാറൂഖ് ശിക്ഷവിധിച്ചത്. 2011 ൽ കൃത്യം നടന്ന ശേഷം രണ്ടു വർഷങ്ങൾക്കിപ്പുറമാണ് സംഭവത്തിന്റെ നിജസ്ഥിതി പുറംലോകമറിയുന്നത്. 2011 ഡിസംബർ 12-നായിരുന്നു കൊയമ്പത്തൂരിനെ ഞെട്ടിച്ച ആൾമാറാട്ട കൊലപാതകം അരങ്ങേറുന്നത്.

കഥ ഇങ്ങനെ: ഒഡിഷയിൽ ധനകാര്യ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് രാജവേലും മോഹനയും കോയമ്പത്തൂരിലേക്കെത്തിയത്. പിന്നീട് പുതിയ സാഹചര്യത്തിൽ കോയമ്പത്തൂർ കോടതിക്ക് സമീപത്തെ ഗോപാലപുരം ഭാഗത്ത് രാജവേൽ ക്രിമിനൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.

പുതിയ സാമ്പത്തീക ക്രമക്കേടുകൾ ആലോചിക്കുന്ന രാജവേലിനും മോഹനയ്ക്കും ഇടയിലേക്ക് ഈ സമയത്താണ് കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഉപദേശം തേടാൻ അമ്മാസൈ എന്ന വീട്ടമ്മ എത്തുന്നത്. മോഹനയുടെ പേരിലുള്ള ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്ന രാജവേലിനും മോഹനയ്ക്കും അമ്മാസെ ഇരയാകുന്നത് ഇങ്ങനെയാണ്. ഡിസംബർ 11-ന് വക്കീലിനെ കണ്ടശേഷം തൊട്ടടുത്ത ദിവസം തന്നെ വീണ്ടും വന്നുകാണാൻ രാജവേൽ ആവശ്യപ്പെട്ടു.

പക്ഷെ പിന്നീട് അമ്മാസെയെ ആരും കണ്ടില്ല.തങ്ങളുടെ ക്രിമിനൽ ബുദ്ധിയിൽ അമ്മാസെയെ കൊലപ്പെടുത്തി മരച്ചത് മോഹനെയാണെന്ന് പ്രതികൾ വരുത്തിതീർത്തു. തുടർന്ന് ഡിസംബർ 12-ന് മോഹന അസുഖം മൂർച്ഛിച്ച് മരണപ്പെട്ടെന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ച് മോഹനയുടെപേരിൽ മരണസർട്ടിഫിക്കറ്റ് വാങ്ങി. മോഹനയുടെ പേരിലുണ്ടായിരുന്ന എട്ടരലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുകയും ചെയ്തു.

രണ്ടുവർഷത്തെ ഒളിവുവാസത്തിന് ശേഷം കാര്യങ്ങൾ കെട്ടടിങ്ങിയെന്ന വിശ്വാസത്തിൽ 2013 ഡിസംബറിൽ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് മോഹനയുമായി രാജവേൽ രജിസ്ട്രാർ ഓഫീസിൽ എത്തിയപ്പോഴാണ് സംഭവത്തിൽ ട്വിസ്റ്റ്് ഉണ്ടായത്.സംശയം തോന്നിയ രജിസ്ട്രാർ മോഹന മരണപ്പെട്ട കാര്യവും മറ്റും പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കഥ പുറംലോകമറിയുന്നത്. പൊലീസ് പ്രതികളുടെ ഡ്രൈവർ പളനിസ്വാമിയെ പിടികൂടി ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഇവിടെയും നിയമത്തിന് പിടികൊടുക്കാതെ രാജവേലും മോഹനയും കോവളത്തേക്ക് കടന്നു. സൂചന ലഭിച്ച കൊയമ്പത്തൂർ പൊലീസ് കേരള പൊലീസിന്റെ സഹായം ആവശ്യപ്പെടുകയും പ്രതികളെ കീഴയടക്കുകയും ചെയ്തു.

കോയമ്പത്തൂർ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുകുമാരക്കുറുപ്പ് കേസിനെ വെല്ലുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിലെ മാപ്പുസാക്ഷിയായ രാജവേലിന്റെ സഹായി പി. പൊൻരാജു വിസ്താരത്തിനിടെ കൂറുമാറി. ഇയാളുടെ പേരിലുള്ള കേസ് പ്രത്യേകം നടന്നുവരികയാണ്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. ശങ്കരനാരായണനെ കോടതി പ്രത്യേകം പരാമർശിച്ചു. നേരിട്ടുള്ള തെളിവുകളില്ലാത്ത കേസിൽ പ്രോസിക്യൂഷൻ വാദമാണ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയത്. 9 വർഷങ്ങൾക്ക് ശേഷം നടന്ന കോടതിയുടെ വിധി പ്രസ്താവം കേൾക്കാനായി അമ്മാസൈയുടെ ഭർത്താവ് മാരിമുത്തു, മക്കളായ രാജേന്ദ്രൻ, ശകുന്തളദേവി എന്നിവർ വിധികേൾക്കാനായി കോടതിയിൽ എത്തിയിരുന്നു.