കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ തെക്കുംകരവീട്ടിൽ മഹേഷിന്റെ ഭാര്യ അനു മഹേഷിന്റെ(22) ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ പീഡനമാണെന്ന് ബന്ധുക്കളുടെ ആരോപണം. കോട്ടയം പാമ്പാടി സ്വദേശിനിയായ അനു ഒന്നരവർഷം മുൻപാണ് കല്ലോട്ടെ മഹേഷിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. മംഗലാപുരത്തെ പഠനത്തിനിടയിലാണ് അനുവും മഹേഷും തമ്മിൽ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഇവരുടെ ബന്ധത്തിൽ ഒമ്പതു മാസം പ്രായമുള്ള ഒരു പെൺ കുഞ്ഞുണ്ട്.

കോട്ടയം ആനിക്കാട് വെസ്റ്റ്ൽ താനിപ്പാറ ഹൗസിൽ ടി.ജെ. ആന്റണിയുടെയും പ്രീതി ആന്റണി യുടേയും മകളാണ് അനു. വിവാഹശേഷം അനുവിന് സ്വന്തം വീട്ടുകാരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അനു പ്രണയിച്ച് വിവാഹം കഴിച്ചതോടെ കുടുംബം പാടെ തകർന്ന അവസ്ഥയിലുമാണ്. ഗൾഫിൽ നഴ്‌സായിരുന്ന അമ്മ ജോലി രാജിവെച്ച് നാട്ടിലെത്തി. ഇതിനിടയിൽ അനുവിന്റെ അമ്മയും അച്ഛനും തമ്മിൽ അകലുകയും ചെയ്തു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും മഹേഷ് അനുവിനെ അനുവദിച്ചില്ല. നാട്ടുകാർക്കും യുവതിയെ കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു.

ദിവസേന മദ്യപിച്ചെത്തുന്ന മഹേഷ് അനുവിനെ മാനസികവും ശാരീകവുമായി പീഡിപ്പിക്കുകയായിരുന്നു ഇതിനിടയിൽ ഒരു തവണ അമ്മയുമാ യി അനു മൊബൈൽ ഫോണിൽ ബന്ധപ്പെടുകയും തന്റെ കഷ്ടപ്പാടുകൾ അറിയിക്കുകയും ചെയ്തിരുന്നുവത്രെ. ഇതറിഞ്ഞ മഹേഷ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി സിം കാർഡ് നശിപ്പിക്കുകയും ചെയ്തു. രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മഹേഷ് മദ്യപിച്ചെത്തി ശാരീരികമായി ദ്രോഹിക്കുന്നതിനാൽ ഇവിടെ നിന്നും നാട്ടിലേക്ക് പോകാൻ വരെ അനു ആലോചിച്ചിരുന്നു എന്നാണ് ആരോപണം.

എന്നാൽ നാട്ടുകാരുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ ആശ്രമവും പരാജയപ്പെടുകയായിരുന്നുവെന്ന് പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് ഭർതൃവീട്ടിനകത്തെ കിടപ്പു മുറിയിൽ അനുവിനെ തൂങ്ങി യനിലയിൽ കണ്ടത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

മകളുടെ മരണവാർത്തയറിഞ്ഞ് അമ്മയും സഹോദരൻ റോബിൻ ആന്റണിയും ബന്ധുക്കളും കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്. ഇവർ എത്തിയശേഷം മരണവുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നാണ് അറിയുന്നത്. അനുവിന്റെ മരണത്തെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇതിനകം സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. അനുഭർതൃവീട്ടിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇക്കാരണത്താൽ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്

രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മഹേഷ് മദ്യപിച്ചെത്തി ശാരീരികമായും മാനസികമായും ഉപദ്രവിക്കും ,നാട്ടുകാരുമായി ഒരു ബന്ധവുമില്ലാതാക്കി രക്ഷപ്പെടനുള്ള സാദ്ധ്യതകൾ അടച്ചു. ഒടുവിൽ യുവതി മരണം തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് ആരോപണം.