തിരുവനന്തപുരം: ഔദ്യോഗിക രഹസ്യങ്ങൾ ചോർത്താനുള്ള ഹണി ട്രാപ് അഥവാ തേൻ കെണി പുതുമയുള്ള സംഭവമല്ല. ചാരസംഘടനകളുടെ പതിവ് പരിപാടിയാണിത്. എന്നാൽ, പൊലീസുകാരെ തേൻകെണിയിൽ പെടുത്തി പണം തട്ടാൻ ഒരുയുവതി തുനിഞ്ഞിറങ്ങിയാലോ? കൊല്ലം സ്വദേശിനിയായ ഒരു യുവതി ഒരുക്കിയ ഹണിട്രാപ്പിൽ സംസ്ഥാനത്തെ സാധാരണ പൊലീസുകാർ മുതൽ എസ്‌ഐമാരും സിഐമാരും അടക്കമുള്ളവർ കുടുങ്ങിയെന്ന് വാർത്ത മറുനാടൻ തെളിവ് സഹിതം പുറത്തു കൊണ്ടു വന്നിരുന്നു. എന്നാൽ പരാതി നൽകാൽ ആരുമില്ലാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇതും മാറി. കൊല്ലത്തെ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ പരാതി നൽകി. ഇതോടെ ഹണിട്രാപ്പിൽ കേസ് രജിസ്റ്റർ ചെയ്യുകയാണ് കേരളാ പൊലീസ്.

നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ പ്രധാന ഇരകൾ പൊലീസുകാരാണ്. ക്യാമറാമാൻ, സിനിമാ സംവിധായകൻ എന്നിവരടക്കം തേൻകെണിയിൽ കുടുങ്ങിയവരുടെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവന്നിരുന്നു. എന്നാൽ നാണക്കേട് ഭയന്ന് ആരും പൊലീസിൽ പരാതി നൽകിയില്ല. അവ്യക്തമായ പരാതികളിൽ കേസെടുക്കാനും പൊലീസിന് കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവതിയുടെ ട്രാപ്പിൽ പെട്ട പൊലീസുകാരൻ തന്നെ കേസ് കൊടുത്തത്. ഇതോടെ പാങ്ങോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കൊല്ലം അഞ്ചൽ സ്വദേശിനിയായ അശ്വതിയാണ് ഈ തേൻകെണി ബ്ലാക്ക്മെയിലിംഗിന് പിന്നിൽ. അശ്വതി അഭി അച്ചു, അശ്വതി അഞ്ചൽ എന്നീ പേരുകളിലും അറിയപ്പെടുന്നു. ആറ് പേർക്കെതിരെ ബലാൽസംഗത്തിന് പരാതി കൊടുക്കുകയും കേസ് എടുത്തിട്ടുമുണ്ട്. വിജേഷ് എന്ന പൊലീസ് ഓഫീസറുടെ സഹോദരിയാണ് എന്ന് പറഞ്ഞാണ് ആദ്യം എസ്ഐമാരെയും സിഐമാരെയും കറക്കി വീഴ്‌ത്തിയത്. പിന്നീട് അവരുമായി കൂടുതൽ അടുക്കുന്നു. കെണിയിൽ വീഴ്‌ത്താൻ പാകത്തിൽ മെരുക്കിയെടുക്കുന്നു. പിന്നീട് തനിക്ക് സുരക്ഷിതമായ സ്ഥലം തിരഞ്ഞെടുത്ത്, ലൈംഗിക ബന്ധം ക്യാമറാ കെണിയിൽ പകർത്തുന്നു. ഇതിന് മുന്നോടിയായി പൊലീസുകാരുമായി എടാ വാടാ പോടാ ബന്ധം സ്ഥാപിക്കുന്നതിലും അതിസമർത്ഥ. ഈ അശ്വതിക്കെതിരായാണ് അന്വേഷണം. അശ്വതിയെ ഏത് നിമിഷം വേണമെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യും.

കൊല്ലം റൂറൽ പൊലീസിലെ എസ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് പരാതി. ഫോണിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ഒരു ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തി സംഘർഷത്തിലാക്കുന്നുവെന്നും എസ്ഐ പരാതിയിൽ പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി വ്യാപകമായി സൗഹൃദം സ്ഥാപിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ പൊലീസുകാരെ യുവതി കെണിയിൽ വീഴ്‌ത്തിയതായി സംശയമുയരുന്നുണ്ട്. എസ്ഐ മുതൽ ഡിഐജി വരെ റാങ്കിലുള്ള ഉദ്യോഗസ്ഥരെ വരെ യുവതി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയതായി വാർത്തകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

തട്ടിപ്പുകൾ ഇങ്ങനെ

അടിക്കാൻ സമയമായാൽ ലാക്ക് നോക്കി താൻ ഗർഭിണിയാണ് എന്ന നുണ തട്ടിവിടും. ഇരയുമായുള്ള ഫോൺ സംഭാഷണമോ, വോയ്സ് മെസേജോ വലിയ തെളിവായി മാറുകയും ചെയ്യും. അപ്പോൾ താനാണോ ഉത്തരവാദി എന്ന് അറിയാത്ത ഇര ഗർഭിണിയാണ് എന്ന വാദം തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ഇതോടെ പ്രഗ്‌നൻസി കിറ്റുമായി അശ്വതി റെഡി. ടൊയ്ലറ്റിലേക്ക് കയറി ഹാർപ്പിക് ഒഴിച്ച് ചുവന്ന അടയാളവുമായി വരുന്നു എന്നാണ് ആരോപണം.

ഇതിന് പുറമേ തന്റെ കൂട്ടാളിയായ മറ്റൊരു യുവതിയുടെ സഹായത്തോടെ തെറ്റായ പ്രഗ്‌നൻസി റിപ്പോർട്ടുകൾ തയ്യാറാക്കുന്നതായും ആരോപണം ഉണ്ട്. തലസ്ഥാനത്ത് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ആണെന്നാണ് ഈ യുവതിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പറയുന്നത്. എന്നാൽ, ഇവർ ഈ ആശുപത്രിയിലെ ജീവനക്കാരി അല്ല താനും. എന്തായാലും ഈ കള്ള റിപ്പോർട്ട് ഉപയോഗിച്ച് അശ്വതി തന്റെ ഇരയായ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നു. കൊല്ലം സ്വദേശിയായ എസ്ഐ, ആലപ്പുഴയിലെ ഒരു എസ്ഐ, ുക്യാമറാമാൻ എന്നിവരെ ഇത്തരത്തിൽ കുടുക്കിയതായി വിവരമുണ്ട്. തനിക്കതിരെ ബലാൽസംഗ പരാതി വന്നതോടെ സസ്പെൻഷനിലായ കൊല്ലത്തെ എസ്ഐക്ക് ഇരുട്ടടിയായി അദ്ദേഹത്തിന്റെ ഭാര്യയും ഉപേക്ഷിച്ചുപോയതായി അറിയുന്നു.

അബോർഷന് വേണ്ടി പണം വാങ്ങിയെടുക്കലാണ് അശ്വതിയുടെ പരിപാടി. പണം തട്ടാൻ ഇത് പിന്നീട് ഒരുഹോബി തന്നെയാക്കി മാറ്റി. ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിച്ചു. ഇരകൾ ആരെങ്കിലും ഫോൺ എടുക്കാതിരുന്നാലോ, ബ്ലോക്ക് ചെയ്താലോ, പിന്നെ വാട്സാപ്പിലൂടെയും മറ്റും നിരന്തരം പുലഭ്യം വിളിയാണ്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അസഭ്യം പറയും. അങ്ങനെ സ്വൈര്യംകെടുത്തുന്നു. രണ്ട് ഐപിഎസ് ഓഫീസർമാരുമായി ബന്ധമുള്ളതായി ആരോപണമുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ഇല്ല. എന്നാൽ, 100 ഓളം പൊലീസുകാരെ ഇത്തരത്തിൽ ഹണി ട്രാപ്പിൽ കുടുക്കിയിരിക്കുകയാണ്. തങ്ങളുടെ പേരുവിവരം പുറത്തുവരാൻ മറ്റുചില ഉദ്യോഗസ്ഥരെ കൂടി കെണിയിൽ പെടുത്തിയതായും സൂചനയുണ്ട്.

യുവതിയുടെ കെണിയിൽ കുടുങ്ങിയ ചില ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൊടുത്താണ് കേസിൽ പെടാതെ രക്ഷപെട്ടിരിക്കുന്നത്. ചിലരാകട്ടെ ഇവരുടെ ഭീഷണിയാൽ ആത്മഹത്യയുടെ വക്കിലുമാണ്. മലബാറിലെ ഒരു എസ്‌ഐ ആത്മഹത്യാ കുറിപ്പെഴുതുക പോലും ചെയ്തു. പലരും കുടുംബത്തെ ഓർത്താണ് ഇവർക്കെതിരെ പരാതി കൊടുക്കാതിരിക്കുന്നത്. മന്ത്രിതലത്തിൽ അടക്കമുണ്ടായിരുന്ന ചിലരുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു. എങ്കിലും കൂടുതൽ കെണിയിൽ പെട്ടിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്.

ഫേസ്‌ബുക്കിലൂടെ അടുത്തുകൂടിയാണ് ഇവർ പൊലീസുകാരെ കെണിയിലാക്കുന്നത്. ഉദ്യോഗസ്ഥരുമായി അടുത്തു കൂടിയ ശേഷം പഞ്ചാരക്കെണിയിൽ വീഴ്‌ത്തി കിടപ്പറയിൽ എത്തിക്കുകയാണ് ശൈലി. തുടർന്ന് ഗർഭിണിയാണെന്ന് വരുത്താൻ പ്രെഗ്നൻസി ടെസ്റ്റിങ് കിറ്റുമായി എത്തി വ്യാജഗർഭ കഥ സൃഷ്ടിക്കും. പിന്നീട് പലതും പറഞ്ഞ് ഗർഭം അലസിപ്പിക്കാനും കുടുംബത്തിൽ പറയുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്.

ഈ യുവതിക്ക് സഹായിയായി ഒപ്പം നിൽക്കാൻ ഒരു നഴ്‌സും സന്തത സഹചാരിയായ യുവാവുമുണ്ട്. ഇവർ ചേർന്നാണ് പലപ്പോഴും തട്ടിപ്പുകൾ നടത്തുന്നത്. സിനിമാ രംഗത്തുള്ളവർ പോലും ഈ യുവതിയുടെ കെണിയിൽ വീണിട്ടുണ്ട്. യുവതിയുടെ പരാതിയിൽ, തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരേ ബലാത്സംഗക്കേസ്. മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ വിശദമായ അന്വേഷണത്തിന് ഇന്റലിജൻസ് എ.ഡി.ജി.പി: ടി.കെ. വിനോദ്കുമാർ ഉത്തരവിടുകയും ചെയ്തു. പൊതുപ്രവർത്തകനായ ഹഫീസ് അശ്വതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹണിട്രാപ്പിലെ ഇര തന്നെ പ രാതി നൽകിയത്.

കേരള സർവകലാശാലയിലെ ജീവനക്കാരി എന്ന വ്യാജേന അശ്വതി തട്ടിപ്പ് നടത്തിയതായും, ക്രിമിനൽ കേസുള്ളതായും വിവരമുണ്ട്. 2020 ഫെബ്രുവരി ഒന്നിന് നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്ത് ലോട്ടസ് 8 ഹോട്ടലിൽ വച്ച് തനിക്ക് എതിരെ അതിക്രമം നടന്നതായി കാട്ടി ഇവർ കേസ് കൊടുത്തിട്ടുണ്ട്. ദൂരദർശനിലെ ക്യാമറാമാനെതിരെ വഞ്ചിയൂർ കോടതിയിലും, തലസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥന് എതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും ആലപ്പുഴയിലെ എസ്ഐക്കെതിരെയും ബലാൽസംഗ കേസ് കൊടുത്തിട്ടുണ്ട്.