കോട്ടയം: കോട്ടയം കൊല്ലാട് വീട്ടമ്മയെ നാലംഗ സംഘം അക്രമിച്ച പരാതിയിൽ പ്രാഥമികാന്വേഷണത്തിൽ അക്രമം നടന്നതിന്റെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്.കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടുപറമ്പിൽ വച്ച് തന്നെ നാലംഗ സംഘം അക്രമിച്ചതായി
കൊല്ലാട് ഷാപ്പുംപടിക്കു സമീപം കളങ്കുന്നേൽ അലക്‌സ് തോമസിന്റെ ഭാര്യ സവിത അലക്സ് പരാതി നൽകിയത്.വീട്ടുമുറ്റത്തെത്തിയ അക്രമിസംഘം വീട്ടമ്മയുടെ തലയിൽ തുണിയിട്ടശേഷം മുളകുപൊടിയും അരിപ്പൊടിയും മുഖത്തേക്ക് എറിഞ്ഞുവെന്നാണ് പരാതി.

ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. വീടിന്റെ പിന്നിൽ അടുക്കളഭാഗത്തെ പറമ്പിൽ മാലിന്യങ്ങൾ കളയുന്നതിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമെന്നു സവിത പൊലീസിനു മൊഴിനൽകി. 4 പേരിൽ ഒരാൾ അടുത്തെത്തി തലയും മുഖവും മൂടുംവിധം ഒരു തുണി വലിച്ചെറിഞ്ഞു. ഉടൻ തന്നെ അവർ മുളകുപൊടിയും അരിപ്പൊടിയും മുഖത്തും തലയിലുമായി വാരിയെറിഞ്ഞു. വന്നവരിൽ ഒരാൾ പെൺവേഷം കെട്ടിയിരുന്നു. ബഹളംവച്ചതോടെ അവർ എല്ലാവരും കടന്നുകളഞ്ഞു.

സംഭവസമയത്ത് ഇവരുടെ ഭർത്താവും മകനും വീട്ടിലുണ്ടായിരുന്നു. എന്നാൽ അവർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. അക്രമികൾ മുളകുപൊടി പൊതിഞ്ഞു കൊണ്ടുവന്നതായി സംശയിക്കുന്ന പത്രക്കടലാസ് പൊലീസ് കണ്ടെടുത്തു. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റിജോ പി.ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം.