കൊച്ചി: സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ ഓട്ടോ ഡ്രൈവർ കൊലചെയ്യപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊച്ചി എ ആർ ക്യാമ്പിലെ പൊലീസ്‌കാരനായ ബിജോയ് സുഹൃത്ത് ഫൈസൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിത്.സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് പരിശോധിച്ച് വരികയാണ്.ഇതിനു പുറമെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

കുന്നുംപുറം സ്വദേശിയായ ഓട്ടോ ഡ്രൈവർ കൃഷ്ണകുമാറിനെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കൊലപ്പെടുത്തിയത്.സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡി സിപിഐശ്വര്യ ഡോങ്രെ പറഞ്ഞു.പൊലീസുകാരനും സുഹൃത്തുക്കളുമുൾപ്പെടെ കുന്നുംപുറം പീലിയോടിനു സമീപം പുഴക്കരയിൽ മദ്യപിക്കുകയായിരുന്നു. ഇവിടേക്ക് കൃഷ്ണകുമാറിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ആളുമായി കൃഷ്ണകുമാറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇത് സംബന്ധിച്ച് തർക്കം ഉണ്ടാവുകയും തുടർന്ന് കമ്പി വടി ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പുഴക്കരയിൽ നിന്നും ബഹളം കേട്ടതിനെ തുടർന്ന് സമീപവാസികൾ ഇവിടെ എത്തി നോക്കുമ്പോൾ പരിക്ക് പറ്റി കിടക്കുന്നയാളെ കാണുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തിയപ്പോളേക്കും മരണം സംഭവിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.