കാസർകോട്: പത്തനംതിട്ടയിൽ കോട്ടാങ്ങൽ സെന്റ് ജോർജ് സ്‌കൂളിലെ വിദ്യാർത്ഥികളെ തടഞ്ഞു നിർത്തി 'ഐ ആം ബാബരി' ബാഡ്ജ് (i am babri) പതിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം കേസെടുത്തത്തിരുന്നു. എന്നാൽ സമാനമായ രീതിയിൽ പലയിടങ്ങളിലും നടന്നതായി സൂചനകൾ പുറത്തുവരുന്നു. ഡിസംബർ ആറിന് ക്ലാസ് കഴിഞ്ഞതിനുശേഷം കാസർകോട് കുമ്പള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ബാഡ്ജ് വിതരണം ചെയ്ത സംഭവവും വിവാദമാകുകയായാണ്. സംഭവത്തിൽ കുമ്പള പൊലീസ് കേസ് എടുത്തു.

സ്‌കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകൾക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിരിക്കുന്നത്. കലാപത്തിന് കാരണമായേക്കാവുന്ന വിധത്തിൽ പ്രകോപനമുണ്ടാക്കി എന്ന വകുപ്പ് ചുമത്തിയാണ് കേസ്. വിഷയത്തിൽ ബിജെപി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിരുന്നു. സ്‌കൂളിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ തടഞ്ഞു വച്ചാണ് വിദ്യാർത്ഥികളുടെ മേൽ 'ഞാൻ ബാബരി' എന്നെഴുതിയ ബാഡ്ജ് പതിപ്പിച്ചതന്ന് വിദ്യാർത്ഥികൾ പൊലീസിനു മൊഴി നൽകി

അതേസമയം, തിങ്കളാഴ്ച രാവിലെയായിരുന്നു പത്തനംതിട്ടയിൽ സംഭവം അരങ്ങേറിയത്. സ്‌കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥികളെ തടഞ്ഞ് നിർത്തി ഐയാം ബാബറി ബാഡ്ജ് കുട്ടികളുടെ വസ്ത്രത്തിൽ പതിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീർ ഇബ്നു നസീർ, കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. പ്രതികൾക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.