നിയമസഭയിലേക്ക് മത്സരിച്ചത് മന്ത്രിക്കസേരയും അധികാരവും മോഹിച്ച്; മമത ബാനർജി തന്നെ അധികാരം പിടിച്ചതോടെ എംപിമാരായി തുടർന്നാൽ മതിയെന്ന് രണ്ട് നിയുക്ത എംഎൽഎമാർ; പ്രതിപക്ഷ നേതൃസ്ഥാനത്തിനായി സുവേന്ദു അധികാരിയും മുകൾ റോയിയും തമ്മിൽ പിടിവലിയും; ബംഗാൾ ബിജെപിയിൽ മോഹഭംഗിതരുടെ ലഹള
- Share
- Tweet
- Telegram
- LinkedIniiiii
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരം പിടിക്കാനിറങ്ങിയ ബിജെപിക്ക് മമത ബാനർജിയെന്ന പോരാളിയുടെ ആത്മധൈര്യത്തിന് മുന്നിൽ ശരിക്കും ചുവടു പിഴച്ചിരിക്കയാണ്. ഇതോടെ അധികാരം മോഹിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ കൈനോക്കി പലർക്കും ഇപ്പോൾ എംപി സ്ഥാനം തന്നെ മതിയെന്ന നിലയിലായി. കണക്കുകൂട്ടലുകൾ പിഴച്ചതോടെ ബംഗാൾ ബിജെപിയിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. എംപിമാരിൽ പലരും മത്സരിക്കാൻ ഇറങ്ങിയതും മന്ത്രിസ്ഥാനവും അധികാരവുമൊക്കെ മോഹിച്ചു കൊണ്ടായിരുന്നു. എന്നാൽ, തോറ്റതോടെ ഇവരിൽ ചിലർക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാൻ താൽപ്പര്യമില്ലാത്ത സ്ഥിതിയിലാണ്. മമത ബാനർജിയോട് ഏറ്റുമുട്ടിക്കൊണ്ടുള്ള രാഷ്ട്രീയം അത്രയ്ക്ക് സുഖകരമാകില്ലെന്ന് ഇവർക്ക് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന രാഷ്ട്രീയം വേണ്ടെന്ന നിലപാടിലാണ് ഇവരിൽ ചിലർ.
എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് രണ്ട് നിയുക്ത ബിജെപി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല. നിലവിൽ ബിജെപിയുടെ എംപിമാരായ ഇവർ സത്യപ്രതിജ്ഞക്ക് എത്താത്തതിനാൽ അന്തരീക്ഷത്തിൽ ഊഹങ്ങൾ നിറഞ്ഞിരുന്നു. നിഷിത് പ്രമാണിക്, ജഗന്നാഥ് സർക്കാർ എന്നിവരാണ് സത്യപ്രതിജ്ഞക്ക് എത്താതിരുന്നത്. തങ്ങൾക്ക് എംപിമാരായ തുടർന്നാൽ മതി, എംഎൽഎമാരാകേണെന്നൊണ് ഇവർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കാര്യങ്ങളുടെ പുരോഗതി നിരീക്ഷിക്കാനും പൊട്ടലും ചീറ്റലും ഒഴിവാക്കാനും കേന്ദ്രത്തിൽ നിന്നുള്ള രണ്ട് നിരീക്ഷകരെ നിയമിച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബിജെപി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ബിജെപി ജനറൽ സെക്രട്ടറി ഭുപേന്ദ്ര യാദവ് എന്നിവർക്കാണ് നിരീക്ഷണ-നിയന്ത്രണ ചുമതലയുള്ളത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചുമതലയും ഇവർക്കാണ്.
ബിജെപിയുടെ അഞ്ച് എംപിമാരാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. ബിജെ.പി സർക്കാറുണ്ടാക്കുമ്പോൾ മന്ത്രിസ്ഥാനങ്ങൾ ഉറപ്പിച്ച് മത്സരിക്കാനെത്തിയ ഇവരിൽ മറ്റു മൂന്നു പേരും തോറ്റു. ജയിച്ചവർക്കാണെങ്കിൽ 'വെറും' എംഎൽഎമാരാകാനും താൽപര്യമില്ല. ഏതായാലും ഇവർക്ക് തീരുമാനമെടുക്കാൻ ആറുമാസം സമയമുണ്ട്്. എംഎൽഎമാരാകുന്നില്ലെങ്കിൽ ബിജെപിയുടെ സീറ്റെണ്ണം 75 ആയി കുറയുകയും നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്യും. ഇനി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്താൽ ബംഗാളിൽ നിന്നുള്ള ബിജെ.പി എംപി മാരുടെ എണ്ണം 18 ൽ നിന്ന് 16 ആയി കുറയുകയും ചെയ്യും.
മുകുൾ റോയിയും സുവേന്ദു അധികാരിയുമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിനായി ഭാഗ്യം പ്രതീക്ഷിച്ചിരിക്കുന്നത്. രണ്ടു പേരും തൃണമൂലിൽ നിന്ന് ഭാഗ്യം തേടി ബിജെപിയിൽ എത്തിയവരാണ്. മമതയെ നന്ദിഗ്രാമിൽ തോൽപിച്ചുവെന്ന ക്രെഡിറ്റ് സുവേന്ദുവിന് ഗുണകരമാകും. സ്‌കൂൾ പഠന കാലത്ത് ആർ.എസ്.എസുമായി ബന്ധമുണ്ടായിരുന്നതും കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളതും സുവേന്ദുവിന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്.
അതേസമയം, സത്യപ്രതിജ്ഞക്കിടെ മുകുൾ റോയി തൃണമൂൽ നേതാക്കളുമായി സംസാരിച്ചതും ബിജെപി എൽ.എമാരുമായും സംസാരിക്കാതിരുന്നതും ചില കഥകകൾ പ്രചരിക്കാൻ കാരണമായി. തുണമൂലിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു പോക്കിനുള്ള ശ്രമം നടക്കുകയാണെന്ന തരത്തിലാണ് കഥകൾ പ്രചരിച്ചത്. കഥകൾ രംഗം കീഴടക്കാൻ തുടങ്ങിയതോടെ വിശദീകരണവുമായി മുകുൾ റോയിയുടെ ട്വീറ്റ് എത്തി. സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പോരാട്ടം ഒരു ബിജെപി പടയാളിയായി തുടരുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ആലോചിച്ചുറപ്പിച്ച രാഷ്ട്രീയ വഴിയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ