ന്യൂഡൽഹി: കേന്ദ്ര മന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തതിന് ഉദ്ധവ് താക്കറെ സർക്കാരിനോട് പകരംവീട്ടാനൊരുങ്ങി ബിജെപി. മൂന്ന് വർഷ മുമ്പ് യോഗിയെ ചെരിപ്പു കൊണ്ട് അടിക്കണം എന്ന ഉദ്ധവിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി അദ്ദേഹത്തിനെതിരെ കേസെടുക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഉദ്ധവ് താക്കറെക്കേതിരെ ബിജെപി പൊലീസിൽ പരാതി നൽകി. നാസിക്കിലാണ് പരാതി നൽകിയിരിക്കുന്നത്.

ഉദ്ധവ് താക്കറെ, രശ്മി താക്കറെ, വരുൺ സർദേശായി എന്നിവർക്കെതിരേ മൂന്നു പരാതികളാണ് ബിജെപി നേതാക്കൾ നൽകിയിരിക്കുന്നത്. 2018ൽ ഉദ്ധവ് താക്കറെ നേടത്തിയ പരാമർശത്തിനെതിരേയാണ് പരാതി. യോഗി ആദിത്യനാഥ് ശിവജിയുടെ പ്രതിമയിൽ ചെരിപ്പ് ധരിച്ചുകൊണ്ട് ഹാരാർപ്പണം നടത്തിപ്പോഴായിരുന്നു താക്കറെയും വിവാദ പ്രസംഗം. ചെരിപ്പിട്ടുകൊണ്ട് ഹാരാർപ്പണം നടത്തിയ ആളെ ചെരിപ്പുകൊണ്ട് അടിക്കണം എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.

രണ്ടാമത്തെ പരാതി ഉദ്ധവിന്റെ ഭാര്യയും ശിവസേന മുഖപത്രമായ സാമ്നയുടെ പത്രാധിപരുമായ രശ്മി താക്കറെയ്ക്കെതിരെയാണ്. നാരായൺ റാണെക്ക് എതിരെ സാമ്‌നയിൽ വന്ന ലേഖനത്തിൽ മോശം പരാമർശം നടത്തി എന്നാരോപിച്ചാണ് പരാതി. നാരായൺ റാണെയ്ക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് യുവസേന നേതാവ് വരുൺ സർദേശായിക്കെതിരേയും പരാതി നൽകിയിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുൻപാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആദിത്യനാഥിനെതിരേ പരാമർശം നടത്തിയത്. 'എങ്ങനെയാണ് യോഗിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്? ആദിത്യനാഥ് ഒരു യോഗിയാണ്, യോഗിയായ ഒരാൾ എല്ലാം വെടിഞ്ഞ് ഗുഹയിൽ ഇരിക്കണം. യു.പിയിൽ നിന്ന് ഒരു പുരോഹിതൻ ശിവജിയുടെ കിരീടധാരണത്തിനായി വന്നു. വായു നിറച്ച ബലൂൺ പോലെയാണ് യോഗി എത്തിയത്. ചെരുപ്പ് ധരിച്ചാണ് ശിവജിക്ക് ഹാരമണിയിച്ചത്. ആ ചെരുപ്പ് വെച്ച് നല്ലൊരു അടി കൊടുക്കാനാണ് എനിക്ക് തോന്നിയത്', എന്നായിരുന്നു താക്കറെയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരേയുള്ള പരാമർശത്തിൽ കേന്ദ്ര മന്ത്രി നാരായൺ റാണെയെ പൊലീസ് അറസ്റ്റ് ചെയ്തത്. താക്കറേയ്ക്കെതിരേ നാരായൺ റാണെ നടത്തിയ പരാമർശത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. 'സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്വാതന്ത്ര്യം ലഭിച്ച വർഷമറിയാൻ തിരിഞ്ഞു നോക്കിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച വർഷം അറിയാത്ത മുഖ്യമന്ത്രി അപമാനമാണ്, ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ അടിച്ചേനെ' എന്നുമായിരുന്നു നാരായൺ റാണെയുടെ പരാമർശം. തുടർന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി നാരായൺ റാണെക്ക് ജാമ്യം നൽകി. എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.