തിരുവനന്തപുരം: എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്റ് ആർഷോ, ജില്ല സെക്രട്ടറി സി.എ. അമൽ, പ്രജിത്ത് കെ. ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫ് കെ എം അരുൺ, നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

അക്രമത്തിനിരയായ വനിത നേതാവ് കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എം.ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ശാരീരികമായി മർദിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു.

യാതൊരു പ്രകോപനവും കൂടാതെയാണ് എസ്എഫ്ഐ നേതാക്കൾ സഹപ്രവർത്തകനെ മർദിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ഇവർ പറയുന്നു. എസ്.എഫ്.ഐക്കെതിരെ നിന്നാൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്ന് അലറുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു എന്നാണ് പരാതി. എ.ഐ.എസ്.എഫ് പ്രവർത്തകൻ സഹദിനെ എസ്.എഫ്.ഐക്കാർ ആക്രമിക്കുന്നതുകണ്ട് തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചതെന്നും ബലം പ്രയോഗിച്ച് ശരീരത്തിൽനിന്നുള്ള പിടിത്തം വിടുവിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

' പോളിങ് അവസാനിച്ച് മടങ്ങിപോകാൻ തയ്യാറെടുക്കുന്ന ഞങ്ങളെ യാതൊരു പ്രകോപനവും കൂടാതെ തന്നെ സംഘം ചേർന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ സഹപ്രവർത്തകനായ എ.എ സഹദിനെ ക്രൂരമായി മർദിക്കുകയായിരുന്നു. നിസ്സഹായനായ് മർദനമേൽക്കുന്ന സഹദിനെ തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ച് കൊണ്ട് ഓടിച്ചെന്ന എന്നെ അസഭ്യം പറയുകയും കൊല്ലുമെന്നും എസ്.എഫ്.ഐക്കെതിരെ നിന്നാൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു. ഞാൻ ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് ശരീരത്തിൽ നിന്നുള്ള പിടിത്തം വിട്ടത്. ഈ സംഭവം എന്നെ അത്യന്തം വിഷമിപ്പിച്ചിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം എന്റെ സ്ത്രീത്വത്തേയും ജാതിപേര് വിളിക്കുന്നതിലൂടെ എന്റെ വ്യക്തിത്വത്തേയും പരോക്ഷമായി അധിക്ഷേപിക്കുകയാണ് അവർ ചെയ്തത്.' പരാതിയിൽ വ്യക്തമാക്കി.

ജീവൻ പോലും അപകടത്തിലാണെന്നും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഇവർ പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി വിട്ടതിന്റെ ജാള്യത മറയ്ക്കാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ എ.ഐ.എസ്.എഫ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് എസ്.എഫ്.ഐയുടെ പ്രതികരണം. ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണമെന്നും എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.