മധുര: ഭാരതമാതാവിനെ അപമാനിച്ചെന്ന ആരോപണം നേരിട്ട ക്രിസ്ത്യൻ പുരോഹിതൻ തമിഴ്‌നാട്ടിൽ അറസ്റ്റിൽ. ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പരാതിയിൽ കന്യാകുമാരി സ്വദേശി ഫാ. ജോർജ് പൊന്നയ്യ ആണ് അറസ്റ്റിലായത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് വൈദികനെതിരെ പരാതിക്ക് കാരണമായത്. ഭാരതമാതാവിൽ നിന്നും രോഗം പടരാതിരിക്കാൻ ചെരിപ്പും ഷൂസും ധരിക്കണമെന്ന വിധത്തിൽ നട്ത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയിൽ നടന്ന യോഗത്തിൽ വൈദികൻ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നിരുന്നു. യു.എ.പി.എ ചുമത്തി തടവിൽ കഴിയവേ മരിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ അനുസ്മരണ ചടങ്ങിൽ നടത്തിയ പ്രസംഗമാണ് അറസ്റ്റിന് ആധാരം. കന്യാകുമാരി സ്വദേശിയായ ജോർജ് പൊന്നയ്യയെ മധുരയിൽ വച്ചാണു പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയില്ലായിരുന്നു അനുസ്മരണചടങ്ങ്. ഭാരതമാതാവിൽനിന്നു രോഗം പകരാതിരിക്കാനാണു ചെരിപ്പും ഷൂസും ഉപയോഗിക്കുന്നതെന്ന പരാമർശമാണ് വിവാദമാക്കിയത്. ഹിന്ദുമതത്തെയും വിശ്വാസങ്ങളെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന് സംഘ് പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു.

പ്രസംഗത്തിന്റെ എഡിറ്റഡ് ദൃശ്യങ്ങൾ പ്രചരിച്ചതോടെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. പൊന്നയ്യക്കെതിരെ കന്യാകുമാരിയിൽ മാത്രം 30ലധികം പരാതികളാണു പൊലീസിനു ലഭിച്ചത്. മതസ്പർധ, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കൽ, കോവിഡ് നിയന്ത്രണങ്ങൾ മറികടന്നു യോഗം നടത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പൊന്നയ്യ തന്റെ പ്രസംഗത്തിൽ വിമർശിച്ചിരുന്നു. ഇതേത്തുടർന്ന് ഹിന്ദുത്വ സംഘടനകൾ അദ്ദേഹത്തിന്റെ പ്രസംഗത്തെ അപലപിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തന്റെ പ്രസംഗത്തിൽനിന്ന് ചില ഭാഗങ്ങൾ മുറിച്ചെടുത്ത് എഡിറ്റുചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊന്നയ്യ ഇന്നലെ പറഞ്ഞിരുന്നു. അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

'എഡിറ്റുചെയ്ത വീഡിയോ കണ്ടിട്ട് ഞാൻ ഹിന്ദു മതത്തിനും വിശ്വാസങ്ങൾക്കും എതിരായി സംസാരിച്ചുവെന്ന് പലരും തെറ്റിദ്ധരിച്ചു. ഞാനും യോഗത്തിൽ സംസാരിച്ച ആളുകളും അത്തരത്തിലുള്ള ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ സംസാരം എന്റെ ഹിന്ദു സഹോദരങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ, ഞാൻ പൂർണഹൃദയത്തോടെ ക്ഷമ ചോദിക്കുന്നു'-അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയവും ന്യൂനപക്ഷ കമ്മീഷനും പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിൽ നിന്ന് തടയുന്നതായി ചടങ്ങിൽ സംസാരിച്ച ജോർജ്ജ് പൊന്നയ്യ ആരോപിച്ചിരുന്നു. തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ഡിഎംകെക്കായി നിരവധി ന്യൂനപക്ഷ സംഘടനകൾ കഠിനാധ്വാനം ചെയ്തതായും എന്നാൽ അധികാരത്തിൽ വന്ന ശേഷം പാർട്ടി തങ്ങളെ അവഗണിച്ചതായും പൊന്നയ്യ പറഞ്ഞിരുന്നു.