തിരുവനന്തപുരം: ക്നാനായ യാക്കോബായ സഭയ്ക്കുള്ളിലെ തർക്കത്തെ തുടർന്ന് സഭാ മാനേജ്മെന്റ് കമ്മറ്റിയംഗത്തെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിബിഐ തിരുവനന്തപുരം യൂണിറ്റ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. കേസിലെ മറ്റു പ്രതികൾക്കായി രണ്ടാം ഘട്ട അന്വേഷണവും തുടങ്ങി. ക്നാനായ സമുദായ മാനേജിങ് കമ്മറ്റിയംഗവും ക്നാനായ കോൺഗ്രസ് വൈസ് പ്രസിഡന്റുമായിരുന്ന തിരുവല്ല വെസ്റ്റ് ഓതറ കല്ലേമണ്ണിൽ ബിനു കുരുവിള(42)യെ ക്വട്ടേഷൻ സംഘം വെട്ടി തുണ്ടമാക്കിയ കേസിലാണ് കുറ്റപത്രം. കേരളത്തിൽ സിബിഐ അന്വേഷിച്ച ആദ്യ വധശ്രമക്കേസാണിതെന്ന പ്രത്യേകതയും നിലനിൽക്കുന്നു.

തിരുവനന്തപുരം സിജെഎം കോടതിയിൽ ഡിസംബർ 27 ന് സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ നാലു പ്രതികളാണുള്ളത്. കെ.സി. ബിബിൻ, സുബിൻ, സുധീഷ് കൃഷ്ണൻ, ടിജോ ചാക്കോ സ്രാമ്പിയിൽ എന്നിവരാണ് ഒന്നു മുതൽ നാലു വരെ പ്രതി സ്ഥാനത്തുള്ളത്. ആദ്യ മൂന്നു പേരും ക്വട്ടേഷൻ സംഘാംഗങ്ങളും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരുമാ ണ്. ഒന്നാം പ്രതി ബിബിൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിയ്യൂർ ജയിലിൽ ആണുള്ളത്. സുധീഷ് കൃഷ്ണനാണ് ക്വട്ടേഷന് നേതൃത്വം കൊടുന്നത്. നാലാം പ്രതി ടിജോ ചാക്കോ കുറ്റകൃത്യം ആസൂത്രണം ചെയ്തയാളാണ്.

കേസിൽ പ്രതിയാകുമെന്ന് വന്നതോടെ ടിജോയെ സഭയിലെ ചില വ്യവസായികളും വൈദികരും ചേർന്ന് കാനഡയിലേക്ക് അയച്ചു. ഇയാളെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടും. ഇതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാൾ നാട്ടിലെത്തിയെങ്കിൽ മാത്രമേ ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് വിവരം കിട്ടുകയുള്ളൂ. ക്നാനായ സഭയിലെ പുരോഹിതന്മാരും വൻവ്യവസായികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അടക്കം ഗൂഢാലോചന യിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് ബിനു കുരുവിള പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്‌പി രാമദേവന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻസ്പെക്ടർ സജി ശങ്കറിനാണ് അന്വേഷണ ചുമതല.

2018 ഏപ്രിൽ ഏഴിന് രാത്രി 11 മണിയോടെയാണ് ബിനു കുരുവിളയെ സ്വന്തം വീട്ടിൽ ക്വട്ടേഷൻ സംഘം ആക്രമിച്ചത്. പിറ്റേന്ന് നടന്ന ക്നാനായ സഭ മാനേജിങ് കമ്മറ്റി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു ബിനു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ ചേരിപ്പോരിന്റെ ബാക്കി പത്രമായിരുന്നു ബിനുവിന് നേരെയുണ്ടായ ആക്രമണം.

നാട്ടിലുള്ള ഒരു പ്രമുഖ വ്യവസായിയാണ് ക്വട്ടേഷൻ ആക്രമണത്തിന് നേതൃത്വം നൽകിയത് എന്നാണ് ബിനുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിനു ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷണം പൊലീസ് അട്ടിമറിക്കുകയാണെന്നതിന് തെളിവായി ബിനുവിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത് ഡിജിപി ലോകനാഥ് ബെഹ്‌റ ദേശീയ ന്യൂനപക്ഷ കമ്മിഷന് നൽകിയ റിപ്പോർട്ടായിരുന്നു.

ബുള്ളറ്റ് രവി എന്നു വിളിക്കുന്ന രവി, ബിനോ എന്നു വിളിക്കുന്ന സ്റ്റീഫൻ ബേബി, കുട്ടൻ, നിഷാദ്, ചെല്ലപ്പൻ എന്നിവർക്ക് ക്വട്ടേഷൻ ആക്രമണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്നായിരുന്നു ഡിജിപിയുടെ റിപ്പോർട്ട്. ഇതിൽ സ്റ്റീഫൻ ബേബി, ബിനുവിന്റെ മുഖ്യഎതിരാളിയായ ഏലിയാസിന്റെ അടുത്ത ബന്ധുവാണ്. കുട്ടൻ, ചെല്ലപ്പൻ എന്നിവരെ കൂടി പ്രതിസ്ഥാനത്ത് ചേർത്ത് ക്രിമിനൽ ഗൂഢാലോചന എന്ന വകുപ്പും ചേർത്തിട്ടുണ്ട്. ദൃക്‌സാക്ഷികളിൽ നിന്ന് നിർണായക മൊഴിയും ലഭിച്ചിട്ടുള്ളതായി ഡിജിപിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ആരേയും അറസ്റ്റ് ചെയ്തിരുന്നുമില്ല.

അതേസമയം, കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വൈആർ റസ്റ്റം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രശ്‌നം നിസാരവൽക്കരിച്ചു കൊണ്ടുള്ളതാണ്. സംശയിക്കപ്പെടുന്നവർ എല്ലാം അമേരിക്കയിലും യൂറോപ്പിലും ഉള്ളവരാണെന്നും അതു കൊണ്ടു തന്നെ അന്വേഷണം സിബിഐക്ക് വിടുന്നതാകും സൗകര്യപ്രദമെന്നുമാണ് ഇദ്ദേഹത്തിന്റെ റിപ്പോർട്ട്. അതേസമയം, പ്രധാന പ്രതി കേരളത്തിൽ തന്നെയാണുള്ളതെന്നും ഇയാളെ കുറിച്ച് വിവരം ലഭിച്ചിട്ടും അന്വേഷണ സംഘം അറസ്റ്റ്് ചെയ്യുന്നില്ലെന്നുമുള്ള ബിനുവിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി സിബിഐ അന്വേഷണം അനുവദിച്ചത്.

ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് കേസ് ഡയറി പോലും സൂക്ഷിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് വൻ സാമ്പത്തിക നേട്ടവും അതിന്റെ പേരിലുണ്ടായി. കള്ളൻ കപ്പലിൽ തന്നെയാണെന്ന് മനസിലാക്കിയ കേരളാ പൊലീസിലെ ഉന്നതരാണ് ബിനു കുരുവിളയോട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചത്. വേണ്ട സഹായവും ഇവർ ഉറപ്പു നൽകിയിരുന്നു. കോടതിയിൽ സർക്കാർ വക്കീൽ സിബിഐ അന്വേഷണം എതിർക്കാതിരുന്നതും അതു കൊണ്ടു തന്നെയായിരുന്നു.

പ്രതിപ്പട്ടികയിൽ ക്‌നാനായ സഭയിലെ മൂന്നു ബിഷപ്പുമാരും വൈദികരും അമേരിക്കയിലും യൂറോപ്പിലും താമസമാക്കിയവരും ഉൾപ്പെട്ടേക്കും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ലോക്കൽ പൊലീസ് ഇട്ട വകുപ്പുകൾക്ക് പുറമേ 120 ബി ക്രിമിനൽ ഗൂഢാലോചന കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ബിഷപ്പുമാർക്കും വൈദികർക്കും വിനയാകുന്നത്. ക്വട്ടേഷൻ സംഘാംഗങ്ങൾ വരുന്നതിനും കൃത്യം നടത്തുന്നതിനും സാക്ഷിയായ ക്നാനായ സഭയിലെ വൈദികന്റെ 164 മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.