ചെന്നൈ: തമിഴകത്തിലെ അറിയപ്പെടുന്ന നടിയും അവതാരകയുമായി നടി വിജെ ചിത്രയുടെ മരണത്തിന് ഉത്തരവാദി ഭാവി വരനായ ഹേമന്ദാണെന്ന് ആരോപിച്ചു ചിത്രയുടെ മാതാവ് രംഗത്ത്. മകളെ പ്രതിശ്രുതവരൻ ഹേംനാഥ് അടിച്ചുകൊന്നതാണെന്നാണ് ഇവരുടെ ആരോപണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വികാരാധീനയായാണ് ഇവർ പ്രതികരിച്ചത്. മകൾ കൊല്ലപ്പെട്ടതാണെന്നും അതിനുത്തരവാദി ഹേമന്ദാണെന്നുമാണ് ഇവർ ആരോപിക്കുന്നത്. ചിത്രയ്ക്ക് നീതി ലഭിക്കാൻ എല്ലാവരും തന്നോടൊപ്പം നിൽക്കണമെന്നും ഇവർ പറഞ്ഞു.

അതേസമയം ചിത്ര വി.ജെ. തൂങ്ങിമരിച്ചതാണെന്നു പ്രാഥമിക റിപ്പോർട്ട്. ഇക്കാര്യം പോസ്റ്റ്‌മോർട്ടം ചെയ്ത ചെന്നൈ കിൽപോക് മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ പൊലീസിനെ അറിയിച്ചു. വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയയായ 28 വയസ്സുള്ള നടിയെ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചിത്രയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പ്രാഥമിക നിഗമനം അനുസരിച്ച് ചിത്രയുടേത് ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ചിത്രയുടെ കവിളത്തും ശരീരത്തിലും കണ്ടെത്തിയ നഖപ്പാടുകൾ ദുരൂഹതയുണർത്തുന്നത് ആണെന്നതിനാൽ മറ്റ് തരത്തിലും അന്വേഷണം നീങ്ങുന്നുണ്ട്. ഇ.വി.പി. ഫിലിം സിറ്റിയിൽ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. ഭാവിവരനായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോൾ ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെയാണ്.

അമ്മയും ഹേമന്ദുമായുള്ള വഴക്കുകൾ മൂലം ഡിസംബർ 4 മുതൽ ചിത്ര താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ചിത്രയും ഹേമന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാൽ തങ്ങളുടെ വിവാഹം കഴിഞ്ഞതായുള്ള രേഖകൾ ഹേമന്ദ് പൊലീസിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒക്ടോബർ 19-ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്നും ഇതിന്റെ രേഖകളാണ് പൊലീസിന് മുമ്പാകെ ഹേമന്ദ് സമർപ്പിച്ചതെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.