മലപ്പുറം: ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഉന്നമിട്ട് സിപിഎം നേതാക്കളും പ്രവർത്തകരും. കെ സുധാകരനെതിരെ സിപിഎം നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം അക്രമങ്ങളും അരങ്ങേറി. മലപ്പുറത്ത് കെ സുധാകരൻ പങ്കെടുത്ത പാർട്ടി പരിപാടിയുടെ വേദിയിലേക്ക ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തിയത് സംഘർഷത്തിന് ഇടയാക്കി.

കെ സുധാകരനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പ്രവർത്തകർ എത്തിയത്. ഇതിനെ പ്രതിരോധിച്ച് കോൺഗ്രസ് പ്രവർത്തരും രംഗത്തുവന്നതോടെയാണ് മലപ്പുറത്ത് സംഘർഷം ഉണ്ടായത്. സിപിഎം ഭരിക്കുമ്പോൾ തന്നെയാണ് പലയിടത്തും സംഘർഷം വ്യാപകമായി ഉണ്ടാകുന്നത് എന്നതുമാണ് ശ്രദ്ധേയം. സംസ്ഥാനത്ത് പലയിടത്തുമായി കോൺഗ്രസിന്റെ കൊടി മരങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറത്ത് സുധാകരന്റെ പരിപാടിയിലും സംഘർഷ സാധ്യത ഉണ്ടായിരിക്കുന്നത്.

നേരത്തെ കെ.എസ്.യു മുൻകൈയെടുത്ത് എസ്.എഫ്.ഐക്കാരെ കുത്താനും വെട്ടാനും പോയ ചരിത്രമില്ലെന്ന് കെപിസിസി. പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. കൊലപാതകത്തെ കോൺഗ്രസോ കെ.എസ്.യുവോ ന്യായീകരിക്കില്ല. കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുള്ള കൊലപാതമാണെങ്കിൽ അതിനെ അപലപിക്കും. ഇടുക്കിയിൽ രാജേന്ദ്രന്റെ വിഭാഗവും മണിയുടെ വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമാണിതെന്ന് വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. അതിലെ നിജസ്ഥിതി മനസിലാക്കി പ്രതികരിക്കാമെന്നും സുധാകരൻ പറഞ്ഞു.

കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എത്ര വിദ്യാർത്ഥികളുടെ രക്തസാക്ഷിത്വമുണ്ടെന്ന് പരിശോധിച്ചാൽ മഹാഭൂരിപക്ഷവും കെ.എസ്.യുക്കാരാണ്. എത്രയോ കെ.എസ്.യു. കുട്ടികളുടെ രക്തസാക്ഷിത്വം കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെ.എസ്.യുവിന് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം അനുവദിക്കാത്ത സ്ഥതിയുണ്ട്.ഇന്ന് മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐയുടെ പുറത്തുനിന്നുള്ള ഗുണ്ടകൾ, ചുമട്ടുകാർ അടക്കം കയറി കെ.എസ്.യുവിന്റെ കുട്ടികളെ മർദ്ദിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ആരാണ് അക്രമകാരികളെന്ന് കേരളം വിലയിരുത്തണം. കെ.എസ്.യുവും കോൺഗ്രസും എവിടെയാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തത് ? ഏത് കലാലയത്തിനകത്താണ് കലാപമുണ്ടാക്കാൻ കെ.എസ്.യു. തയ്യാറായതെന്ന് പറയണം. ഓരോ കലാശാലകളും പരിശോധിക്കണം ആരാണ് അക്രമത്തിന്റെ വക്താക്കളെന്ന്. സുധാകരന്റെ വരവിനെക്കുറിച്ച് പറയലും സുധാകരനെ പഴിചാരലുമൊക്കെ അതിന് ശേഷം മതി.

ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ സംഭവം എന്തുകൊണ്ട് നടന്നുവെന്നും എങ്ങനെ നടന്നുവെന്നും പരിശോധിക്കണം. കോളേജിനകത്തുള്ള സാഹചര്യമെന്തെന്ന് മാധ്യമങ്ങൾ പരിശോധിക്കണം. പത്ത് നാല്പത് ആളുകൾ കോളേജ് പരിസരത്ത് തമ്പടിച്ച് കെ.എസ്.യു. കുട്ടികളെ അക്രമിച്ചു എന്നാണ് എനിക്ക് കിട്ടിയ വാർത്ത. ഇക്കാര്യത്തിൽ പാർട്ടി നേതാക്കന്മാരോട് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

അതേസമയം ധീരജിനെ കുത്തിയത് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായി. വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പൊലീസ് പിടികൂടി. ബസിൽ യാത്രചെയ്യുമ്പോഴാണ് ഇയാളെ പിടിച്ചത്.ഇന്ന് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോളേജിന് പുറത്തുവച്ചാണ് ധീരജിനെ, നിഖിൽ പൈലി കുത്തിയത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എസ്എഫ്ഐ, സിപിഎം പ്രവർത്തകർ ക്യാമ്പസിന് പുറത്തുള്ള നിഖിലാണ് ആക്രമിച്ചതെന്ന് മുൻപ് വ്യക്തമാക്കിയിരുന്നു. പൊലീസും ഇതേ കാര്യമാണ് വ്യക്തമാക്കുന്നത്.യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻപ് ക്യാമ്പസിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായതാണ് ഇന്നത്തെ ആക്രമണം. കണ്ണൂർ സ്വദേശിയാണ് ധീരജ്. സംഘർഷത്തെ തുടർന്ന് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ സാങ്കേതിക സർവകലാശാല നിർദ്ദേശിച്ചു. കോളേജ് അനിശ്ചിതമായി അടച്ചതായി പ്രിൻസിപ്പലും അറിയിച്ചു.