തിരുവനന്തപുരം: മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള പ്രമുഖർ അനുശോചിച്ചു. മനുഷ്യ കഷ്ടതകളെ നീക്കാൻ യത്‌നിച്ച ആളെന്ന നിലയിലും വൈദികശാസ്ത്രത്തിലെ ആഴത്തിലുള്ള പാണ്ഡിത്യത്തിന്റെ പേരിലും അദ്ദേഹം എക്കാലവും ഓർക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് ക്രിസ്റ്റോസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്. .പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണെന്നും, അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

നർമത്തിൽ പൊതിഞ്ഞ ചിന്ത മലയാളിക്ക് സമ്മാനിച്ചയാളാണ് ക്രിസോസ്റ്റം തിരുമേനിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജാതി മത വേലിക്കെട്ടുകൾക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തിൽ ഇടപെടുകയും അവ പരിഹരിക്കാൻ തന്നാലാവുന്നത് എല്ലാം പ്രവർത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വിടപറഞ്ഞതെന്നും ചെന്നിത്തല അനുശോചിച്ചു. ഉമ്മൻ ചാണ്ടി, വി. മുരളീധരൻ, കോടിയേരി ബാലകൃഷ്ണൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ. വിജയരാഘവൻ തുടങ്ങിയവരും ക്രിസ്റ്റോസം വലിയ മെത്രപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.