ഫേസ്ബുക്ക് പരിചയം പ്രണയമായപ്പോൾ വിവാഹ വാഗ്ദാനം ചെയ്തത് കാമുകി; പലപ്പോഴായി കൈപ്പറ്റിയത് 11 ലക്ഷം; കാമുകിയെ നേരിൽ കാണാൻ ചെന്ന കാമുകൻ കണ്ടത് ഭർത്താവിനെയും മകളെയും; വർക്ക് ഷോപ്പ് ഉടമയെ പറ്റിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ
- Share
- Tweet
- Telegram
- LinkedIniiiii
പന്തളം: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ചു 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവ്വതി (31), ഭർത്താവ് സുനിൽലാൽ (43) എന്നിവരെയാണ് പന്തളം എസ്എച്ച്ഓ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എഴുകോൺ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
ദമ്പതികൾ ആസൂത്രിതമായിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. പന്തളം തോന്നല്ലൂർ പൂവണ്ണാം തടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുളനട കൈപ്പുഴ ശശി ഭവനിൽ മഹേഷ് കുമാറിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. നരിയാപുരത്ത് ഗ്രാൻഡ് ഓട്ടോടെക് എന്ന പേരിൽ വർക്ക് ഷോപ്പ് നടത്തുകയാണു മഹേഷ്.
2020 ഏപ്രിലിലാണു തട്ടിപ്പിനു തുടക്കം കുറിച്ചത്. ഫേസ്‌ബുക്കിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. അവിവാഹിതയായ താൻ പുത്തൂർ പാങ്ങോട് സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയാണെന്നാണു പാർവതി പറഞ്ഞിരുന്നത്. എസ്എൻ പുരത്തു സുനിൽലാലിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും മഹേഷിനെ അറിയിച്ചു. സൗഹൃദം തുടർന്നതോടെ മഹേഷിനെ വിവാഹം കഴിക്കാനുള്ള സന്നദ്ധത പാർവതി അറിയിച്ചു. വിവാഹാലോചനകൾ നടക്കുന്ന മഹേഷാകട്ടെ പാർവതിയെ കണ്ടപ്പോൾ ഇവൾ തന്നെ തന്റെ ഭാര്യ എന്നുറപ്പിക്കുകയും ചെയ്തു. തുടക്കം മുതൽ ഒടുക്കം വരെ പാർവതി പറഞ്ഞതെല്ലാം കള്ളമായിരുന്നു. തനിക്കു 10 വയസുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു പോയെന്നും അതിന്റെ കേസ് നടക്കുകയാണെന്നും പാർവതി പറഞ്ഞത് മഹേഷ് വിശ്വസിച്ചു.
കേസ് നടത്തിപ്പിനു വക്കീലിനു കൊടുക്കാനും മറ്റു ചെലവുകൾക്കുമുള്ള ആവശ്യമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. ചികിത്സയുടെ പേരിലും പണം തട്ടി. പാർവതിയുടെ യാത്രാ ആവശ്യത്തിനായി ഇന്നോവ കാർ വാടകയ്‌ക്കെടുത്തു നല്കിയതിന് 8,000 രൂപയും മഹേഷിനു ചെലവായി. മൊത്തം 11,07,975 ലക്ഷം രൂപയാണു തട്ടിയെടുത്തത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ മഹേഷിന്റെ അക്കൗണ്ടിലൂടെയാണു പണം കൈമാറിയത്.
ഇതിനിടെ മഹേഷിനെയും കൂട്ടി പാർവതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ യുവതി ഒഴിഞ്ഞു മാറിയതോടെ മഹേഷ് ഇവരുടെ വീട്ടിൽ ചെന്നു. അപ്പോഴാണ് നേരത്തേ വിവാഹിതയാണെന്നും മകളുണ്ടെന്നും മനസിലായത്. താൻ കബളിക്കപ്പെടുകയായിരുന്നെന്ന് മനസിലായ മഹേഷിനു പന്തളം പൊലീസിൽ പരാതി നല്കി. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ, എഴുകോൺ സ്വദേശികളെയും സമാന രീതിയിൽ ദമ്പതികൾ പറ്റിച്ചിട്ടുണ്ട്. പിടിയിലാകുന്നത് ആദ്യമാണ്. തട്ടിപ്പിന് ഇരയായവർ പരാതി നൽകിയിട്ടില്ലാത്തിനാൽ ഇതു വരെ രക്ഷപ്പെട്ടു പോരുകയായിരുന്നു. പ്രതികൾക്ക് പൊലീസിൽ അടക്കം ബന്ധമുള്ളതായും പറയപ്പെടുന്നു.
എസ്എച്ച്ഒ എസ്. ശ്രീകുമാർ, എസ്‌ഐ വിനോദ്കുമാർ ടി.കെ, എസ്സിപിഒ സുശീൽകമാർ കെ, സിപിഒമാരായ കൃഷ്ണദാസ്, പ്രസാദ്, വനിതാ സിപിഒ മഞ്ജുമോൾ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്