പാലക്കാട്: പുതുപരിയാരത്ത് ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുപരിയാരം പ്രതീക്ഷനഗർ സ്വദേശികളായ ചന്ദ്രൻ(60) ഭാര്യ ദേവി(50) എന്നിവരാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവരുടെ രണ്ടാമത്തെ മകനായ സനലിനെ വീട്ടിൽനിന്ന് കാണാതായിട്ടുണ്ട്. ഇയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചോരയിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. വീട്ടിലെ ലിവിങ് റൂമിലാണ് ചന്ദ്രന്റെ മൃതദേഹം കിടന്നിരുന്നത്. ദേവിയുടെ മൃതദേഹം കിടപ്പുമുറിയിലും കണ്ടെത്തി. രണ്ടുപേരുടെയും ശരീരമാസകലും വെട്ടേറ്റ പാടുകളുണ്ട്. മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് വിഷക്കുപ്പിയും കീടനാശിനിയും കണ്ടെടുക്കുകയും ചെയ്തു.

ദമ്പതിമാരുടെ രണ്ടാമത്തെ മകനായ സനൽ ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ചവിവരം. ഞായറാഴ്ച രാത്രി ഒമ്പത് മണിവരെ സനലിനെ വീട്ടിൽ കണ്ടതായി അയൽക്കാർ മൊഴിനൽകിയിട്ടുണ്ട്. എന്നാൽ പിന്നീട് സനലിനെക്കുറിച്ച് വിവരമൊന്നുമില്ല.

മുംബൈയിലെ ഒരു ജൂവലറിയിൽ ജോലിചെയ്തിരുന്ന സനൽ കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് നാട്ടിൽ തിരിച്ചെത്തിയത്. ബി.ടെക്ക് ബിരുദധാരിയായ ഇയാൾക്ക് ബെംഗളൂരുവിലടക്കം സൗഹൃദങ്ങളുണ്ടെന്നാണ് പൊലീസ് നൽകുന്നവിവരം. അതിനാൽതന്നെ ഇവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചന്ദ്രൻ-ദേവി ദമ്പതിമാരുടെ മറ്റു രണ്ട് മക്കളും എറണാകുളത്താണ് താമസം.