ആലപ്പുഴ: സനാതനപുരത്ത് വെട്ടേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി അപകട നില തരണം ചെയ്തു.അടിയന്തര ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സിപിഎം സനാതനപുരം എ ബ്രാഞ്ച് സെക്രട്ടറി കളർകോട് സനാതനപുരം ഉമ്മാപറമ്പിൽ കെ.സുരേഷ്.അക്രമത്തിൽ നെഞ്ചിനും കൈക്കും വെട്ടേറ്റ നിലയിലായിരുന്നുസുരേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വലിയചുടുകാടിനു കിഴക്ക് വീടിനോട് ചേർന്നു ഹോട്ടൽ നടത്തുകയാണു സുരേഷ്. ഇന്നലെ രാവിലെ പത്തോടെ വീടിനു സമീപമാണ് ആക്രമണം. സുരേഷിന്റെ മകനെ അന്വേഷിച്ചാണു മനു എത്തിയതെന്നും സ്ഥലത്തില്ലെന്നു പറഞ്ഞപ്പോൾ സുരേഷിനെ ആക്രമിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ സുരേഷിന്റെ സഹോദര പുത്രൻ ഉമ്മാപറമ്പിൽ മനു സതീഷിനെ (34) സൗത്ത് പൊലീസ് സംഭവ സ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.സൗത്ത് സിഐ എസ്. സനൽ, എസ്‌ഐ റെജിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്റ്റേഷനിൽ എത്തിച്ചപ്പോൾ മനു പൊലീസുകാർക്കെതിരെ ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇയാൾ ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും 17 ആക്രമണ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. 2015ലാണ് കാപ്പ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞത്.