കണ്ണൂർ: കോളേജ് പഠന കാലത്ത് ഒപ്പം നിന്നെടുത്ത ഫോട്ടോകൾ വാട്സ് അപ്പിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവിനെതിരേ പൊലീസ് കേസെടുത്തു. കാലിക്കടവിന് സ്വദേശിനിയായ 22കാരിയുടെ പരാതിയിൽ ഇരിട്ടി സ്വദേശിയായ യുവാവിനെതിരേയാണ് കേസെടുത്തത്.

2017ൽ വിദ്യാനഗറിലെ കാസർകോട് ഗവ. കോളജിലെ പഠന കാലത്തെ സഹപാഠിയാണ് ഒപ്പം നിന്ന ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്ത് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയത്. യുവതി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവ് നേരത്തെ വയനാട്ടിൽ താമസിക്കുന്ന സമയത്തായിരുന്നു കാസർകോട് പഠനം നടത്തിയിരുന്നത്.

പിന്നീട് ഇയാൾ കഞ്ചാവുമായി കാസർകോട് പൊലീസിന്റെ പിടിയിലായിരുന്നു. യുവതി പഠന മേഖല മാറിയതോടെ നിരന്തരം ഇയാൾ ഫോൺ വഴി ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി.