കാസർകോട്: കാസർകോട്ടെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഓഫ് അബ്ദുൾറഹ്മാന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണ ഇതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ യൂത്ത് ലീഗ് ഭാരവാഹി ഇർഷാദ്, ഹസൻ, ഇസ്ഹാക്ക് എന്നിവർക്കെതിരേ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എൽ.ഡി.എഫ്. നഗരസഭാ പരിധിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.

ഇർഷാദ് മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു രണ്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. കാസർകോട് ജില്ലാ പൊലീസ് മേധാവി അവധിയിലാണ്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കാണ് ജില്ലയുടെ ചുമതല. അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചു. വോട്ടെണ്ണൽ ദിവസം മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് സിപിഎം. ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് വാർഡ് നഷ്ടപ്പെട്ടതോടെയാണ് പ്രകോപനം തുടങ്ങിയത്.

ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. ഇവർ രണ്ടു പേരും ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി-പഴയ കടപ്പുറം റോഡിൽ ഒരു സംഘം അക്രമികൾ തടഞ്ഞു നിർത്തി കുത്തുകയായിരുന്നു. ഇവരുടെ മറ്റ് രണ്ട് സുഹൃത്തുക്കൾ മറ്റൊരു ബൈക്കിൽ പിന്നാലെയുണ്ടായിരുന്നു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടൻ അക്രമികൾ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം 12 മണിയോടെ പോസ്റ്റ്മോർട്ടം ചെയ്യും.

ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കുന്നതിനായി സുഹൃത്തിന്റെ കൈയിൽനിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോഴാണ് ഹൗഫിന് നേരെ ആക്രമണം ഉണ്ടായത്. കല്ലൂരാവി മുണ്ടത്തോട് എത്തിയപ്പോൾ ആക്രമിസംഘം ഇരുവരേയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അക്രമത്തിനുപിന്നിൽ മുസ്ലിം ലീഗാണെന്ന് ഡിവൈഎഫ്‌ഐയും സിപിഎമ്മും ആരോപിച്ചു. അതേസമയം ലീഗ് നേതൃത്വത്തിന് പങ്കില്ലെന്നാണ് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കിയത്.

ഇരുമ്പുദണ്ഡും വടിവാളുമടക്കമുള്ള മാരകായുധങ്ങളുമായി റോഡരികിൽ പതിയിരുന്ന സംഘം ബൈക്കിലെത്തിയ ഔഫിനെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. നെഞ്ചിന് താഴെ ആഴത്തിൽ മുറിവേറ്റ ഹൗഫ് ആശുപുത്രിയിലെത്തിച്ചതിന് പിന്നാലെ മരിക്കുക ആയിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ കുത്തേറ്റുവീണ ഔഫിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെവെച്ച് മരണം സംഭവിക്കുക ആിരുന്നു.

ആലമ്പാടി ഉസ്താദിന്റെ മകളുടെ മകനാണ് കൊല്ലപ്പെട്ട ഔഫ്. ഗൾഫിലായിരുന്ന ഔഫ് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. അബ്ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ് കൊല്ലപ്പെട്ട ഹൗഫ്. സഹോദരി: ജുബരിയ. ഭാര്യ: ഷാഹിന.