കായംകുളം: തെരഞ്ഞെടുപ്പിന് ശേഷം കായംകുളത്തെയും ഹരിപ്പാട്ടെയും അക്രമങ്ങൾക്ക് പിന്നിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ അസഹിഷ്ണുതയാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.തിരഞ്ഞെടുപ്പിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയാണ് ഹരിപ്പാടും കായംകുളത്തിം അക്രമമുണ്ടായത്. എരുവ മാവിലേത്ത് സ്‌കൂളിനു മുന്നിലായിരുന്നു ഡിവൈഎഫ്‌ഐ യൂത്ത് കോൺഗ്രസ് സംഘർഷം അരങ്ങേറിയത്.

സംഘർഷത്തിൽ വെട്ടേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഫ്‌സൽ സുജായിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെഎസ്‌യു നിയോജക മണ്ഡലം മുൻ പ്രസിഡന്റ് നൗഷാദ് ചെമ്പകപ്പള്ളിക്കും അക്രമത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇയാളെയും താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് ആറാട്ട് പുഴ മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരിക്കേറ്റു.പരിക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണമാണ് അരങ്ങേറിയത്. വീട് ആക്രമിച്ച പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി.പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ജെ.ഷാജഹാൻ, സ്ഥാനാർത്ഥി അരിത ബാബു, ഡിസിസി വൈസ് പ്രസിഡന്റ് വേലഞ്ചിറ സുകുമാരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.നൗഫൽ, ജില്ല സെക്രട്ടറി അസീം നാസർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.