ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏറെ വിലകൽപ്പിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നാൽ, ഭരണാധികാരികൾ ആരായാലും അത്തരം സ്വന്ത്ര്യമായ അഭിപ്രായത്തെ മൂടിവെക്കാനും താൽപ്പര്യപ്പെടുന്നു. കേരളാ പൊലീസ് ആക്ടിലെ ഭേദഗതിയിലൂടെ ജനങ്ങളൂടെ വാമൂടി കെട്ടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് എതിരായ രോഷത്തിന്റെ ചൂട് ശരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു. സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടതു കൊണ്ട് മാത്രമാണ് ഇത്തരമൊരു തീരുമാനത്തിൽ നിന്നും സർ്ക്കാർ താൽക്കാലികമായെങ്കിലും പിന്മാറിയത്.

അതസമയം സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നതിൽ പിണറായി മാത്രമല്ല, ഇക്കാര്യത്തിൽ എല്ലാ രാഷ്ടരീയ കക്ഷികളും ഒറ്റക്കെട്ടാണെന്നത് ഉറപ്പാണ്. സിപിഎമ്മും കോൺഗ്രസും ബിജെപിയും ഒരേതൂവൽ പക്ഷികളാണ്. കഴിഞ്ഞ കുറെ വർഷങ്ങളിലെ നടപടികളും നിലപാടുകളും അതിനു തെളിവാണ്. സുപ്രീംകോടതി എടുത്തു കളഞ്ഞ 66 എ കൊണ്ടുവന്നത് യുപിഎ സർക്കാറാണെങ്കിൽ ഇപ്പോൾ അതിന് സമാനമായ നിയമമാണ് കേരള സർക്കാർ കൊണ്ടുവന്നത്.

വാജ്‌പേയി സർക്കാരിന്റെ കാലത്താണ് ഇൻഫർമേഷൻ ടെക്‌നോളജി നിയമം (2000) പാസാക്കിയത്. യുപിഎ സർക്കാരിന്റെ കാലത്ത്, 2009 ലാണു ഭേദഗതിയിലൂടെ 66എ വകുപ്പ് ഉൾപ്പെടുത്തിയത്. 2011 ഏപ്രിലിൽ കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിശാലമായ പൊലീസ് നിയമം കൊണ്ടുവന്നു. പ്രസ്താവന, അഭിപ്രായ പ്രകടനം, ടെലിഫോൺ വിളി, അനുധാവനം ചെയ്യൽ, ഏതെങ്കിലും ഉപാധികളിലൂടെയുള്ള സന്ദേശം, കത്ത് തുടങ്ങിയവയിലൂടെ അസഹ്യത ഉണ്ടാക്കിയാൽ 3 വർഷം തടവ്, 1000 രൂപ പിഴ എന്നിങ്ങനെ ഈ നിയമത്തിലെ 118 ഡി വകുപ്പിൽ വ്യവസ്ഥ ചെയ്തു.

ഐടി നിയമത്തിലെ 66എ വകുപ്പും കേരള പൊലീസ് നിയമത്തിലെ 118ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള 19(1) ഭരണഘടനാ വകുപ്പിനു വിരുദ്ധമാണെന്നു സുപ്രീം കോടതി വിലയിരുത്തി. 19(2) ൽ പറയുന്ന ന്യായമായ നിയന്ത്രണങ്ങളായി ഈ വകുപ്പുകളെ കണക്കാക്കാനാവില്ലെന്നും കോടതി തീർപ്പുകൽപ്പിച്ചു. വ്യക്തതയില്ലാത്തതും അമിതവുമെന്നാണ് 66എ, 118ഡി വകുപ്പുകളെ കോടതി വിമർശിച്ചത്. ഇത്തരം വകുപ്പുകളുടെ വ്യാഖ്യാനം വ്യക്തിനിഷ്ഠമാകും, ദുരുപയോഗിക്കപ്പെടും. പക്ഷേ, 2015 ൽ 66എ വകുപ്പിനെ മോദി സർക്കാർ സുപ്രീം കോടതിയിൽ ശക്തമായി ന്യായീകരിച്ചു. ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന പേരിൽ നിയമം അസാധുവാക്കാനാവില്ലെന്നും വ്യക്തതയില്ലെന്ന കാരണത്താൽ ഭരണഘടനാവിരുദ്ധവുമാകില്ലെന്നുമായിരുന്നു അന്നത്തെ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം.

118എക്ക് വില്ലനായത് നിയമത്തെ എങ്ങനെയും വ്യാഖ്യാനിക്കാമെന്നത്

ഇടതു സർക്കാർ കൊണ്ടുവന്ന ഇപ്പോൾ, വിവാദമായ 118എ വകുപ്പിനും അഭിപ്രായ സ്വാതന്ത്ര്യ വിരുദ്ധം എന്നതിനൊപ്പം, വ്യക്തതയില്ലായ്മയും വലിയ പോരായ്മയാണ്. അപകീർത്തി, അധിക്ഷേപം, അപമാനിക്കൽ തുടങ്ങി ഈ വകുപ്പിൽ പറയുന്ന പ്രശ്‌നങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിനിഷ്ഠമായ വിലയിരുത്തലിനു വിധേയമായിരിക്കുമെന്നതാണു സ്ഥിതി. വാറന്റില്ലാതെ അറസ്റ്റ് അനുവദിക്കുന്നതാണ് 118എ വകുപ്പ്. എന്നാൽ, ഐപിസിയിൽ, അപകീർത്തിപോലെയുള്ള കുറ്റങ്ങൾക്ക് അറസ്റ്റിനു വാറന്റ് വേണം.

അതേസമയം പിണറായി ഇപ്പോൾ നേരിട്ട രോഷം രാജസ്ഥാനിൽ മുമ്പ് വസുന്ധരെ രാജസിന്ധ്യയും നേരിടേണ്ടി വന്നിരുന്നു. സർക്കാരിലുള്ളവർക്കും ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപണമുണ്ടായാൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും അന്വേഷണത്തിനു സർക്കാരിന്റെ അനുമതി വേണമെന്നുമെന്നാണു 2017 സെപ്റ്റംബർ 6ലെ ഓർഡിനൻസിലൂടെ രാജസ്ഥാനിലെ ബിജെപി സർക്കാർ വ്യക്തമാക്കിയത്. ഇതു വിവാദമായപ്പോൾ ഓർഡിനൻസിനു പകരം നിയമസഭയിൽ ബിൽ കൊണ്ടുവന്ന് സിലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിട്ടു. തുടർനടപടികളില്ലാതെ, ഓർഡിനൻസ് കാലാവധി തീർന്നു റദ്ദാകാൻ വസുന്ധര രാജെ സർക്കാർ നിർബന്ധിതമായി.