പന്തീരാങ്കാവ്: കോഴിക്കോട്ട് നിന്നും ദിവസങ്ങൾക്ക് മുമ്പ് കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കോയമ്പത്തൂരിൽ വെച്ചു കണ്ടെത്തി. കോയമ്പത്തൂർ ഗാന്ധിപുരത്തെ ലോഡ്ജ് മുറിയിൽ വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിലാണ് പന്തീരങ്കാവ് സ്വദേശിനിയായ ബിന്ദുവിനെ കണ്ടെത്തിയത്. ബിന്ദുവിന് കൂടെയുണ്ടായിരുന്ന മുസ്തഫ എന്നയാൾ കൈ ഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച ഉച്ചയോടെയാണ് രണ്ടുപേരെയും ലോഡ്ജ് മുറിയിൽ കണ്ടത്. ജൂലായ് 19 മുതലാണ് പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു(45)വിനെ കാണാതായതായി പന്തീരാങ്കാവ് പൊലീസിന് പരാതി ലഭിക്കുന്നത്. ബിന്ദുവിന്റെയും മുസ്തഫയുടെയും ഫോണിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ബിന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ വിവരംലഭിക്കുന്നത്.

ജൂലായ് 26നാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജിവനക്കാർ നടത്തിയ പരിശോധനയിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മറ്റു നടപടി ക്രമങ്ങളിലേക്ക് കടക്കും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ബിന്ദുവിന്റെ ബന്ധുക്കളും പന്തീരാങ്കാവ് പൊലീസും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അതിനുശേഷം മാത്രമേ അറിയാനാകൂവെന്ന് പന്തീരാങ്കാവ് എസ്‌ഐ. ടി.വി. ധനഞ്ജയദാസ് പറഞ്ഞു.

പൊക്കുന്നിൽ വീടുപണി നടക്കുന്നതിനാൽ ബിന്ദുവും കുടുംബവും കൈമ്പാലത്തിനടുത്താണ് താമസിച്ചിരുന്നത്. ഇവർക്ക് ഏഴുവയസ്സുള്ള ഒരു മകനുണ്ട്. ബാലുശ്ശേരി സ്വദേശിയായ മുസ്തഫ കാക്കൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.