കൊച്ചി: കോവിഡ് രോഗികളെ ചികിത്സിക്കുന്ന ചില സ്വകാര്യ ആശുപത്രികൾ നടത്തുന്ന കഴുത്തറപ്പൻ പണമീടാക്കലിനെ കുറിച്ചുള്ള വാർത്തകൾ ഏതാനും ദിവസങ്ങളായി പുറത്തുവരുന്നുണ്ട്. പാറശ്ശാലയിൽ സ്വാകാര്യ ആശുപത്രിയിൽ ഓക്‌സിജൻ നൽകാൻ വൻതുക ഈടാക്കിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന കൊള്ളയുടെ വാർത്ത കൂടി പുറത്തുവന്നു. സ്വകാര്യ ആശുപത്രിയിൽ 23 മണിക്കൂർ കോവിഡ് ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് നൽകേണ്ടിവന്നത് 24,760 രൂപ ചെലവാക്കേണ്ടി വന്നെന്ന വാർത്തയാണ് പുറത്തുവന്നത്.

കേരളത്തിൽ ഏറ്റവുമധികം കോവിഡ് രോഗികളുള്ള എറണാകുളം ജില്ലയിലാണ് സംഭവം. ചിറ്റൂർ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയ്ക്കാണ് ആലുവ അൻവർ മെമോറിയൽ ആശുപത്രിയിൽ നിന്ന് ദുരനുഭവമുണ്ടായത്. കേരളാ കൗമുദിയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത്.

ഏപ്രിൽ പതിനെട്ടാം തീയതിയാണ് സബീന സാജുവിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് സർക്കാർ പട്ടികയിലുള്ള ആലുവയിലെ അൻവർ മെമോറിയൽ ആശുപത്രിയിൽ പ്രവേശനം നേടി. ആദ്യം അമ്പതിനായിരം ആശുപത്രിയുടെ അക്കൗണ്ടിൽ അടച്ചതോടെ ആണ് രോഗിയെ സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായത്.

ആശുപത്രിയിലെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഡോക്ടർമാരോ നഴ്സുമാരോ മുറിയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് സബീന പറയുന്നു.ഡോളോ ഗുളികയും രാത്രിയിൽ കഞ്ഞിയും മാത്രമാണ് സബീനയ്ക്ക് ആശുപത്രിയിൽ നിന്ന് നൽകിയത്. പിറ്റേദിവസം ഉച്ചയായിട്ടും ഡോക്ടർമാർ എത്താതായതോടെ ബന്ധുക്കളെ വിവരം അറിയിച്ചു. ഇതോടെ ബന്ധുക്കളുടെ മറ്റൊരു ആശുപത്രിയിലേക്ക് സബീനയെ മാറ്റി. ഇതിനിടെ അൻവർ മെമോറിയൽ ആശുപത്രി നൽകിയ ബില്ല കണ്ട് സബീനയും കുടുംബം ഞെട്ടി. 23 മണിക്കൂർ ചികിത്സ നൽകിയതിന് ആശുപത്രിയുടെ ബില്ല് 24,760 രൂപയായിരുന്നു.

പി പി കിറ്റിന് മാത്രം 10416 രൂപയാണ് ആശുപത്രി ഈടാക്കിയത്. രാത്രി നൽകിയ കഞ്ഞിക്ക് 1380 രൂപയും ഡോളോയ്ക്ക് 24 രൂപയുമാണ് വാങ്ങിയത്.വീട്ടമ്മ പൊലീസിൽ പരാതി നൽകിയതോടെ സംഭവം വിവാദമാവുകയായിരുന്നു. തൊട്ടുപിന്നാലെ ഇന്നലെ രാത്രി മുഴുവൻ പണവും തിരികെ നൽകി വീട്ടമ്മയെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ആശുപത്രി അധികൃതർ ശ്രമം നടത്തി. രാത്രി പത്തേകാലോടെ വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് ആശുപത്രി അധികൃതർ മുഴുവൻ പണവും നിക്ഷേപിക്കുകയായിരുന്നു.

അതേസമയം പാറശ്ശാലയിൽ അമിതതുക ഈടാക്കിയ ആശുപത്രി തടിയൂരാനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കി. കോവിഡ് രോഗിയിൽ നിന്ന് ഓക്സിജന് അമിത നിരക്ക് ഈടാക്കിയ സംഭവം വിവാദമായതോടെ 30000 രൂപ മടക്കി നൽകി പരാതി പിൻവലിപ്പിക്കാൻ പാറശ്ശാലയിലെ എസ് പി ആശുപത്രിയുടെ ശ്രമം. 3000 രൂപയ്ക്ക് കൊടുക്കേണ്ട പ്രാണ വായുവാണ് ഈ ആശുപത്രി 45600 രൂപ വാങ്ങി നൽകിയത്. അതീവ ഗരുതരാവസ്ഥയിലുള്ള രോഗിയുടെ ബന്ധുക്കളോടായിരുന്നു ഈ കൊള്ള. ഇത് മറുനാടൻ വാർത്തയാക്കിയതോടെയാണ് പരാതി പിൻവലിക്കാനുള്ള നാടകം നടക്കുന്നത്.

പരാതി പിൻവലിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്ന് ബന്ധുക്കൾ പറയുന്നു. ഒരു ദിവസത്തെ ഓക്സിജൻ ഉപയോഗത്തിന് 45600 രൂപ വാങ്ങിയത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് അന്വേഷണം നടത്താൻ ആരോഗ്യ ഡയറക്ടർ, കലക്ടർ എന്നിവരോട് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ബന്ധുക്കളെ പിന്തിരിപ്പിക്കാൻ ആശുപത്രി നടത്തിയ നീക്കം പുറത്തു വന്നത്. മറുനാടൻ മലയാളിയാണ് ഈ വിഷയത്തിലെ വസ്തുതകൾ പുറത്തു കൊണ്ടു വരുന്നത്. ഇപ്പോഴും ആശുപത്രിയുടെ പേരു പറയാതെയാണ് മനോരമ അടക്കം വാർത്ത നൽകുന്നത്.

പേപ്പാറ കാലങ്കാവ് എസ്എൻ നിവാസിൽ നസീമ (56)യുടെ ചികിത്സയ്ക്കാണ് അമിത തുക ഈടാക്കിയത്. ആരോഗ്യസ്ഥിതി മോശമായതോടെ 27ന് രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെയ് 2 ന് നസീമ മരിച്ചു. രോഗിക്ക് 3 ദിവസം ഓക്സിജൻ നൽകിയതായും, ബിൽ എഴുതിയതിൽ ഉണ്ടായ പിഴവ് ആണ് പ്രശ്നങ്ങൾക്ക് കാരണം എന്നുമായിരുന്നു വിവാദമായതോടെ അധികൃതരുടെ ആദ്യ വിശദീകരണം. ചികിത്സ നടത്തിയതിന് 66950 രൂപയുടെ ബിൽ ആശുപത്രിയുടെ പേരുള്ള സ്ലിപ്പിൽ പേന കൊണ്ട് എഴുതി നൽകുകയായിരുന്നു. മൂന്ന് ദിവസത്തെ ചികിൽസയ്ക്കായിരുന്നു ഇത്.

ചികിത്സ നടത്തിയതിന് 66,950 രൂപയുടെ ബിൽ ആശുപത്രിയുടെ പേരുള്ള സ്ലിപ്പിൽ പേന കൊണ്ട് എഴുതി നൽകുകയായിരുന്നു. അമിത നിരക്കെന്ന ബന്ധുക്കളുടെ പരാതി അംഗീകരിച്ചതുമില്ല. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് മുമ്പ് ബിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഗത്യന്തരമില്ലാതെ പണം നൽകി. പിന്നീട് ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്ക് ബന്ധുവായ പൊഴിയൂർ സ്വദേശി നൂറുൽ അമീൻ 27ന് പരാതി നൽകിയെന്ന് മനോരമ റിപ്പോർട്ടു ചെയ്യുന്നു. ഈ വാർത്തയിലും ആശുപത്രിയുടെ പേരില്ല.

അധികൃതർ നടപടി എടുക്കാഞ്ഞതിനാൽ മെയ് 5ന് ബിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നാലെ പാറശാല പൊലീസിൽ പരാതിയും നൽകി. തുടർന്ന് ചില പത്രങ്ങൾ ആശുപത്രിയുടെ പേരില്ലാതെ വാർത്ത നൽകി. ഇതോടെ ആശുപത്രി അധികൃതർ പരാതിക്കാരനെ നേരിട്ട് കണ്ട് മുപ്പതിനായിരം രൂപ തിരികെ നൽകാം എന്ന് അറിയിച്ചു. മറ്റ് ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി അറിയിക്കാം എന്ന് പറഞ്ഞ് മടക്കി വിട്ടു. ഓക്സിജന് ഒപ്പം മൂന്ന് ദിവസത്തേക്ക് പിപിഇ കിറ്റിനു 9000 രൂപയും, സ്‌കാനിങ്ങിനു 5000 രൂപയും ഈടാക്കിയതായി ആരോപണം ഉണ്ട്. എന്നാൽ ബില്ലിൽ സ്‌കാനിങ് തുക കാണാനില്ല.

നിലവിലെ നിയമപ്രകാരം പരാതിയുള്ളതു കൊണ്ട് തന്നെ അമിത തുക ഈടാക്കിയതിന് ആശുപത്രി ഉടമകളെ പൊലീസ് അറസ്റ്റു ചെയ്യേണ്ടതാണ്. ഇതിനൊപ്പം സർക്കാരിന് ആശുപത്രിയും ഏറ്റെടുക്കാം. എന്നാൽ ജില്ലാ മെഡിക്കൽ ഓഫീസർ നടപടികൾ എടുക്കാതെ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് രോഗികളെ പിഴിഞ്ഞാൽ നടപടി എടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും ഈ വിഷയത്തിൽ മൗനം തുടരുകയാണ്. നെയ്യാറ്റിൻകരയിലെ വലിയ ആശുപത്രി ഒരു ദിവസം മുഴുവൻ ഓക്സിജൻ നൽകാൻ ഈടാക്കുന്നത് 3000രൂപയാണ്. അവിടെയാണ് ഒരു ദിവസത്തേക്ക് എസ് പി ആശുപത്രി 45600 രൂപ വാങ്ങിയത്. അതായത് 42,000 രൂപ കൂടുതൽ.