കൽപ്പറ്റ: വയനാട് മേപ്പാടിയിൽ നേപ്പാൾ സ്വദേശിനിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ദമ്പതികൾക്ക് ഇടയിലെ വാക്കു തർക്കത്തിന് ഒടുവിൽ. കുന്നംപറ്റ നിർമല കോഫി എസ്റ്റേറ്റിൽ ജോലിക്കെത്തിയ ബിമലയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് സലിവാൻ ജാകിരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെ എസ്റ്റേറ്റിൽ ഇവർ താമസിച്ചിരുന്ന ഷെഡ്ഡിൽവച്ചായിരുന്നു കൊലപാതകം നടന്നത്. മുറിയിൽ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് യുവാവ് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു. ഇവരുടെ മകന്റെ കരച്ചിൽ കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കേരളത്തിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്തതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് സലിവാന്റെ മൊഴി. രണ്ട് വർഷമായി വയനാട്ടിലെ വിവിധ എസ്റ്റേറ്റുകളിൽ ജോലിചെയ്തുവരികയായിരുന്നു ദമ്പതിമാർ. രണ്ട് ദിവസം മുമ്പാണ് നിർമല എസ്റ്റേറ്റിൽ ജോലിക്കെത്തിയത്.