കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളിൽ വെച്ച് യുവനടിയെ അപമാനിക്കാൻ ശ്രമിച്ച പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. 25 വയസിൽ താഴെയുള്ള രണ്ട് യുവാക്കളാണ് നടിയെ അപമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവർ ഇതര ജില്ലക്കാരാണെന്നുമാണ് ലഭിക്കുന്ന വിവരം. ഇടപ്പള്ളി മെട്രോ സ്റ്റേഷൻ, ഷോപ്പിങ് മാൾ, സൗത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിലൂടെ യുവാക്കളെ തിരിച്ചറിയാമെന്നാണ് പൊലീസിന്റെ നിഗമനം. തന്നെ അപമാനിച്ചവർ ഇവർ തന്നെയാണെന്ന് നടി തിരിച്ചറിഞ്ഞിട്ടുണ്ട്.

17-ാം തീയതി വൈകിട്ട് 5.45-നാണ് പ്രതികളായ രണ്ടുപേരും ഷോപ്പിങ് മാളിലെത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം ഇവർ മാളിൽ ചിലവഴിച്ചു. രാത്രി 7.02-നാണ് നടിക്ക് നേരെ മോശംപെരുമാറ്റമുണ്ടായത്. ഇതിനുപിന്നാലെ 7.45-ഓടെ മാളിൽനിന്ന് പുറത്തിറങ്ങി ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെത്തി. ഇവിടെനിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും എത്തി. രാത്രിയോടെ ഇരുവരും ട്രെയിൻ മാർഗം കൊച്ചിയിൽനിന്ന് യാത്രതിരിച്ചെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം മാസ്‌ക് ധരിച്ചതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിയാത്തതാണ് പൊലീസിനെ കുഴക്കുന്നത്. അതേസമയം, ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ ഇവരെ പരിചയമുള്ളവർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നാണ് കരുതുന്നത്. മാളിൽ പേരോ നമ്പറോ നൽകാതെ കബളിപ്പിച്ച പ്രതികൾ ഒരു സാധനം പോലും മാളിൽനിന്ന് വാങ്ങിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് യുവനടിക്ക് നഗരത്തിലെ ഷോപ്പിങ് മാളിൽവെച്ച് ദുരനുഭവമുണ്ടായത്. ഇക്കാര്യം നടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.വനിത കമ്മീഷനും യുവജനകമ്മീഷനും സംഭവത്തിൽ ഇടപെട്ടിരുന്നു.

നിരവധി പേർ വന്നു പോകുന്ന ഷോപ്പിങ് മാളിൽ നടന്ന സംഭവം ഏറെ ഞെട്ടിച്ചെന്നും സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും നടിയുടെ മാതാവ് നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു. നടി ഇൻസ്റ്റാഗ്രാമിൽ തനിക്ക് നേരിട്ട അപമാനം പങ്കുവച്ചപ്പോൾ നിരവധി സ്ത്രീകൾ സമാനമായ അനുഭവം മാളിൽ വച്ച് നേരിട്ടുണ്ടെന്നും ഫോണിൽ വിളിച്ചു പറഞ്ഞു എന്നും മാതാവ് പറഞ്ഞു. സംഭവത്തിൽ ഇതുവരെയും പൊലീസിൽ പരാതി നൽകിയിട്ടില്ല. പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനാൽ കേസിന് പിന്നാലെ പോകാൻ സമയമില്ല. കേസ് കൊടുത്ത് അവരെ കണ്ടെത്തി വരുമ്പോഴേക്കും ദിവസങ്ങൾ കഴിഞ്ഞിരിക്കും. അതിനാലാണ് കേസ് കൊടുക്കാത്തതെന്നും നടിയുടെ അമ്മ പറഞ്ഞു.

നടിയും സഹോദരിയും മാതാവും ബന്ധുവും കൂടിയാണ് ലുലുമാളിൽ എത്തിയത്. മാതാവും ബന്ധുവും സാധനങ്ങൾ വാങ്ങാനായി മറ്റൊരു സ്ഥലത്തേക്ക് പോയി. നടിയും സഹോദരിയും ഈ സമയം ഹൈപ്പർമാർക്കറ്റിൽ കയറി സാധനങ്ങൾ എടുക്കുകയായിരുന്നു. അവിടെ യാതൊരു തിരക്കുമില്ലാതിരുന്നപ്പോളാണ് രണ്ടു യുവാക്കൾ മനഃപൂർവ്വം വന്ന് നടിയുടെ ശരീരത്തിൽ തട്ടുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തത്.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ നിന്നപ്പോൾ നടിയുടെ സഹോദരി എത്തി അവർ മനഃപൂർവ്വം വന്ന് ശരീരത്തിൽ സ്പർശിച്ചതാണെന്ന് പറയുകയായിരുന്നു. പിന്നീട് യുവാക്കൾ നടിയുടെ സമീപത്തെത്തി എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കുകയും പുതിയ സിനിമ ഏതാണെന്നുമൊക്കെ ചോദിച്ചു. എന്നാൽ നടി അവരോട് പരുഷമായി സംസാരിച്ച് അവിടെ നിന്നും തിരികെ പോരുകയായിരുന്നു. വീട്ടിലെത്തിയ ശേഷം നടി ഇൻസ്റ്റാഗ്രാമിൽ വിവരം പങ്കു വച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.