പീരുമേട് (ഇടുക്കി) : സംശയരോഗം കടുത്തപ്പോൾ ഭാര്യയെ കൊന്നു കെട്ടിത്തൂക്കാൻ ശ്രമിച്ചു. ഒടുവിൽ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചപ്പോൾ പുറത്ത് വന്നത് നാളുകളായി തുടരുന്ന ക്രൂരതയുടെ കഥകൾ. ഏലപ്പാറ കീഴക്കേചെമ്മണ്ണ് മൊട്ടലയത്തിൽ ഷേർളി (27) കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഭർത്താവ് ഓട്ടോ ഡ്രൈവർ ഭാഗ്യരാജ് (31) പൊലീസ് പിടിയിലായത്.

ഇയാൾ കടുത്ത സംശയരോഗത്തിന് അടിമയാണെന്നും ഇതിന് മുൻപും ഭാഗ്യരാജ് ഷേർളിയെ ക്രൂരമായി ആക്രമിച്ച് പരുക്കേൽപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നലെ ഉച്ചയ്ക്കു 12 ന്, ഭാഗ്യരാജും ഷെർളിയും താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിലായിരുന്നു കൊലപാതകം. 12.30ന് ഭാഗ്യരാജ് വീട് പൂട്ടി ഇറങ്ങിപ്പോകുന്നതു കണ്ട തൊഴിലാളി സ്ത്രീകൾ വീടു തുറന്നു നോക്കിയപ്പോഴാണു ഷെർളിയെ മരിച്ച നിലയിൽ കണ്ടത്.

തൊഴിലാളികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ലയത്തിന്റെ നടുമുറിയിൽ വച്ച് ഭാഗ്യരാജ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് അടുക്കളയിലേക്കു കൊണ്ടു വന്നതായി പൊലീസ് പറയുന്നു. കഴുത്തിൽ സാരി മുറുക്കിക്കെട്ടിയ ശേഷം വലിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശേഷം അടുക്കള വാതിലിനോടു ചേർന്നു മ്യതദേഹം കെട്ടിവെച്ച് ഭാഗ്യരാജ് ഏലപ്പാറയിലേക്കു കടക്കുകയായിരുന്നു.

അവിടെ നിന്നാണു നാട്ടുകാർ പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ 7നു വാഗമണ്ണിൽ വച്ച് ഭാഗ്യരാജ് ഷേർലിയുടെ കഴുത്തിനു വെട്ടിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഷെർളി നടക്കാൻ കഴിയാത്തതിനാൽ ലയത്തിനകത്തെ മുറിയിലാണു കഴിഞ്ഞിരുന്നത്.

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റെന്ന പേരിലാണ് ഷെർളി ചികിത്സ തേടിയിരുന്നത്. അതിനാൽ പൊലീസ് കേസ് ഉണ്ടായില്ല. ചികിത്സയ്ക്കു പിന്നാലെ ഇവർ വാഗമണ്ണിലെ ഭാഗ്യരാജിന്റെ വീട്ടിൽ നിന്നു കിഴക്കേചെമ്മണ്ണിലെ വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു.