ഇരട്ടയാർ(ഇടുക്കി): ഇടുക്കിയിൽ സ്വർണ്ണക്കടയുടമയെ കുത്തിപ്പരിക്കേൽപ്പിച്ച് പണം കവർന്ന സംഭവത്തിൽ പ്രതി നടത്തിയത് കൃത്യമായ പ്ലാനിങ്ങോടെയുള്ള കൃത്യമെന്ന് പൊലീസ്.പരുക്കേറ്റ എഴുകുംവയൽ മാക്കൽ സിജോയുടെ മൊഴി അനുസരിച്ച് വ്യക്തമായ പ്ലാനിങ്ങ് കൃത്യത്തിന് പിന്നിലുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

മുൻപരിചയമുള്ള ഈട്ടിത്തോപ്പ് സ്വദേശിയായ യുവാവ് ഏതാനും ദിവസമായി സിജോയുമായി കൂടുതൽ അടുപ്പം സ്ഥാപിച്ചശേഷം പഴയ സ്വർണം വിൽക്കാനുണ്ടെന്ന് അറിയിച്ചു. മറ്റൊരാളുടെ സ്വർണമാണെന്നും അതുമായി അദ്ദേഹം ചെമ്പകപ്പാറ പള്ളിക്കാനത്ത് എത്തുമെന്നും വിശ്വസിപ്പിച്ചാണ് 30ന് വൈകിട്ട് ഏഴോടെ സിജോയെ അവിടേക്കു വിളിച്ചുവരുത്തിയത്. കയ്യിൽ പണം കരുതണമെന്നും പറഞ്ഞിരുന്നു. പള്ളിക്കാനം സ്‌കൂളിനു സമീപം ആളുകൾ ഇല്ലാതായതോടെ ആക്രമിച്ച് 6 ലക്ഷം രൂപ കവർന്നതായാണ് പരാതി.

ഈട്ടിത്തോപ്പ് സ്വദേശിയാണ് ആക്രമിച്ച് പണം കവർന്നതെന്ന് സിജോ തങ്കമണി പൊലീസിൽ മൊഴി നൽകി.കഴുത്തിനും കൈയ്ക്കും കുത്തേറ്റ സിജോയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ സിജോ തനിയെ കാർ ഓടിച്ചാണ് രാത്രി എട്ടരയോടെ വീട്ടിൽ എത്തിയത്.മൊഴി രേഖപ്പെടുത്തിയശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.