കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രവാസി കുടുംബത്തിൽ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആലപ്പുഴ സ്വദേശിയെ കോഴിക്കോട് ജില്ലയിലെ മുക്കം മാമ്പറ്റയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാന്നാർ സ്വദേശി റോണി എന്ന നാൽപതുകാരനെയാണ് മുക്കം മാമ്പറ്റ കെഎംസിടി ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ഗാന്ധി നഗർ സ്വദേശി റോയിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസാണ് കോഴിക്കോടെത്തി പ്രതിയെ പിടികൂടിയത്.

പരാതിക്കാരനായ റോയി, മകൻ രഞ്ജിത്, രഞ്ജിതിന്റെ ഭാര്യയും പ്രതി റോണിയും റോണിയുടെ ഭാര്യയും കുവൈത്തിൽ ഒരുമിച്ചായിരുന്നു താമസം. രഞ്ജിത്തിന്റെ ഭാര്യക്ക് കുവൈത്തിലെ പ്രമുഖ എണ്ണക്കമ്പനിയിൽ ന്ഴസായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് റോണി പണം കൈപറ്റിയത്. കുവൈത്തിൽ വെച്ച് രഞ്ജിത്തിൽ നിന്ന് 8 ലക്ഷവും പിതാവ് റോയിയിൽ നിന്ന് നാട്ടിൽവെച്ച് 13 ലക്ഷവുമാണ് റോണി കൈപ്പറ്റിയിട്ടുള്ളത്.

പണം കൈപറ്റിയ ശേഷം റോണി നാടുവിടുകയായിരുന്നു. പിന്നീട് 8 മാസത്തോളം റോണി കേരത്തിൽ വിവിധയിടങ്ങളിൽ ഒളിച്ച് താമസിക്കുകയായിരുന്നു. എട്ട് മാസങ്ങൾക്ക് മുമ്പാണ് പണം നഷ്ടപ്പെട്ട പ്രവാസി കുടുംബം കോട്ടയം ഗാന്ധി നഗർ പൊലീസിൽ പരാതി നൽകിയത്. കോട്ടയം എസ്‌പിക്കും പരാതി നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് പരാതിക്കാരൻ കോട്ടയം സബ്കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നത്.

നാല് മാസത്തോളമായി പ്രതി കോഴിക്കോട് മുക്കം കെഎംസിടി ആശുപത്രിക്ക് സമീപത്തെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. ഇതിന് മുമ്പ് ഒറ്റപ്പാലം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും പ്രതി ഒളിവിൽ കഴിഞ്ഞിരുന്നു. പൊലീസ് അന്വേഷിച്ചെത്തുന്നതിന് തൊട്ടുമുമ്പ് ഇവിടങ്ങളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.ആലപ്പുഴ, റാന്നി, മാന്നാർ ഭാഗങ്ങളിലും ഇയാൾ സമനമായ രീതിയിൽ തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ നടത്തിയ തട്ടിപ്പുകളിൽ രണ്ട് കോടി രൂപയോളം പ്രതി തട്ടിയെടുത്തിട്ടുള്ളതായാണ് വിവരം.