തിരുവനന്തപുരം: കോൺഗ്രസിന് സജീവമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടു കത്തെഴുതിയവരുടെ കൂട്ടത്തിൽ പെടുന്ന ശശി തരൂർ എംപിക്കെതിരെ വിമർശനവുമായി കൂടുതൽ കേരള നേതാക്കൾ രംഗത്ത്. ഇന്നലെ കത്തെഴുതിയതിലെ അതൃപ്തി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പ്രകടിപ്പിച്ചതിന് പിന്നാലെ ഇന്ന് തരൂരിനെ പരിഹസിച്ചു കൊണ്ട് കെ മുരളീധരൻ എംപിയും രംഗത്തെത്. ശശി തരൂരിനെതിരെ പരിഹാസവുമായി കെ മുരളീധരൻ എംപി. വിശ്വ പൗരനാണ് തരൂർ. തരൂരിനെ കുറിച്ച് അഭിപ്രായം പറയാനില്ല. തിരുവനന്തപുരം വിമാന താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണം. തങ്ങൾ സാധാരണ പൗരന്മാരാണെന്നും കെ മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് ശശി തരൂർ കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ചിരുന്നു. തരൂരിന്റെ നിലപാടിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. താൻ മണ്ഡലത്തിലെ ജനങ്ങളുടെ താത്പര്യത്തിനൊപ്പമാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. പിന്നാലെയാണ് മുരളീധരന്റെ പരിഹാസം.

അതേസമയം വിമർശിച്ച് കത്ത് നൽകിയവർക്കെതിരെ നടപടി വേണ്ടെന്ന് സോണിയാഗാന്ധി തീരുമാനിച്ചെങ്കിലും വിവാദം കേരളത്തിലെ കോൺഗ്രസിൽ ചൂട് പിടിക്കുന്നു. ദേശീയ തലത്തിൽ പാർട്ടിയെ വെട്ടിലാക്കിയതിൽ മുൻപന്തിയിൽ നിന്ന ശശി തരൂരിനെയാണ് കെപിസിസി ഉന്നം വയ്ക്കുന്നത്. പി ജെ കുര്യനും കത്തിൽ ഒപ്പിട്ടെങ്കിലും ലക്ഷ്യം തരുർ മാത്രമാണ്. പാർട്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൊടുത്ത വടിയാണിതെന്നാണാണ് കെ മുരളീധരന്റെ വിമർശനം. തരൂരിനെതിരെ നടപടി വേണ്ടതല്ലേയെന്ന ചോദ്യത്തിന് പരിഹാസമായിരുന്നു മറുപടി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിലടക്ക കെപിസിസിയുടെ നിലപാടിന് വിരുദ്ധമാണ് തരൂരിന്റെ അഭിപ്രായങ്ങൾ. തരൂർ കഴിഞ്ഞ കുറേ നാളായി സംസ്ഥാനനേതൃത്വവുമായി അകൽച്ചയിലാണ്. പുതിയ സംഭവവികാസത്തോടെ അകൽച്ച കൂടുതലായി. ഇന്നലെ മു്ല്ലപ്പള്ളിയും തരൂരിനെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. പരസ്യപ്രസ്താവന നടത്തുന്നത് പാർട്ടിക്ക് ഭൂഷണമല്ല. പ്രവർത്തക സമിതിയോഗവും അത് തന്നെയാണ് പറഞ്ഞത്. പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ പറയണം. ഉൾപാർട്ടി ജനാധിപത്യം അനുവദിക്കുന്ന പാർട്ടിയാണ് കോൺഗ്രസിന്റേതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ശശി തരൂർ. എപ്പോൾ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അതിന് അവസരം നൽകുന്ന നിലപാടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറെന്നും മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി ശശി തരൂർ ഡൽഹിയിൽ തന്നെയാണ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്ത് ആരും തന്നെ കണ്ടിട്ടില്ല.ഡൽഹിയിൽ അദ്ദേഹത്തിന്റെ വീട്ടിൽ സായാഹ്ന യോഗങ്ങളും ഡിന്നറുകളും നടക്കാറുണ്ട്. സായാഹ്ന ഡിന്നറുകളിൽ പങ്കെടുക്കുന്ന ശീലം തനിക്ക് ഇല്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു

ദേശീയ നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ടാണ് ശശി തരൂർ അടക്കം 23 നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. ഇതേ ചൊല്ലി ഈ നേതാക്കൾക്കെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, നടപടികൾ ഒന്നുമുണ്ടായില്ല. പൂർണസമയ നേതൃത്വം വേണമെന്നാണ് കത്തിലൂടെ നേതാക്കൾ ആവശ്യപ്പെട്ടത്.അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ തുടങ്ങി 23 കോൺഗ്രസ് നേതാക്കളാണ് കത്തയച്ചത്. രണ്ടാഴ്ച മുമ്പാണ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്ത് അയച്ചത്.

സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ രൂക്ഷമാകുന്നു,സുരക്ഷിതത്വമില്ലായ്മ, ബിജെപിയുടെയും സംഘപരിവാറിന്റെയും വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന അജണ്ട, കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ, അതിർത്തികളിലെ പ്രശ്‌നങ്ങൾ, വിദേശ നയം തുടങ്ങിയ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് പ്രതികരണം നിരാശാജനകമാണെന്ന് കത്തിൽ പറയുന്നു. പാർട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണമെന്നും, സംസ്ഥാന ഘടകങ്ങൾ ശക്തിപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ബ്ലോക്ക് തലം മുതൽ വർക്കിങ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണമെന്നും കേന്ദ്ര പാർലമെന്ററി ബോർഡ് ഉടൻ സംഘടിപ്പിക്കണമെന്നും നേതാക്കൾ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, പ്രവർത്തക സമിതി സോണിയയുടെയും, രാഹലിന്റെയും നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ച് പിരിയുകയായിരുന്നു. കത്തയച്ചവർ ബിജെപിയുമായി ഒത്താശ ചെയ്യുന്നവരാണെന്ന് രാഹുൽ പറഞ്ഞതായ ആരോപണം 23 നേതാക്കളിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഇതിനെ ചൊല്ലി കപിൽ സിബൽ ട്വീറ്റ് ചെയ്യുകയും രാഹുൽ അദ്ദേഹത്തെ ഫോണിൽ വിളിക്കുകയും, സിബൽ ട്വീറ്റ് പിൻവലിക്കുകയും ഒക്കെ ഉണ്ടായി.