കോന്നി: ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ തീരുമാനിച്ചത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി ചർച്ച ചെയ്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. ചെങ്ങന്നൂരിൽ ഉചിതനായ സ്ഥാനാർത്ഥിയെ ആണ് സംസ്ഥാന സമിതി തീരുമാനിച്ചത്. അതിൽ മാറ്റം വരുത്താൻ കേന്ദ്രനേതൃത്വത്തിന് കഴിയുമായിരുന്നു. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും അടുത്തയാളാണെന്ന് നിങ്ങൾ പറയുന്ന ബാലശങ്കറിന് സ്വാധീനമുണ്ടായിരുന്നെങ്കിൽ സീറ്റ കിട്ടുമായിരുന്നു. അദ്ദേഹത്തിന്റേത് സ്വാഭാവികമായ വികാര പ്രകടനം മാത്രമാണ്.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരും സിപിഎമ്മും വീണ്ടും വിശ്വാസികളെ കബളിപ്പിച്ചു. സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന അതാണ് വ്യക്തമാകുന്നത്. പിന്നെ എന്തിനാണ് കടകംപള്ളി മാപ്പു പറഞ്ഞത്. യെച്ചൂരി പറഞ്ഞത് ശബരിമല വിഷയത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ല എന്നാണ്. സുപ്രീകോടതി വിധി അനുസരിച്ച് മുന്നോട്ടു പോകണമെന്നതാണ് പാർട്ടി നയം എന്ന് യെച്ചൂരി പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മലക്കം മറിഞ്ഞ കടകമ്പള്ളിക്കുള്ള മറുപടിയാണ് പാർട്ടി അഖിയേന്ത്യാ സെക്രട്ടറി പറഞ്ഞിരിക്കുന്നത്.

സിപിഎമ്മിന്റെ തനിനിറം പുറത്തു വന്നു. പുള്ളിപ്പുലിയുടെ പുള്ളി എളുപ്പം മായ്ച്ചു കളയാനാകില്ല. പച്ചക്കള്ളം പറഞ്ഞ് വിശ്വാസികളുടെ പിന്തുണ നേടാനാണ് കടകമ്പള്ളി ശ്രമിച്ചത്. ഈ വിഷയത്തിൽ പിണറായി വിജയൻ മൗനം വെടിയണം. സർക്കാരിന്റെയഒും പാർട്ടിയുടെയും നിലപാടും അഭിപ്രായവും ഒന്നുകൂടി വിശദമാക്കണം. സർക്കാർ നിലപാട് തിരുത്തിയോ എന്ന് പറയണം. വിശ്വാസികളോട് മാപ്പ് അപേക്ഷിക്കണം.

സിപിഎം-കോൺഗ്രസ് ധാരണ എല്ലായിടത്തുമുണ്ട്. പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് ആരായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി? വാളയാർ പെൺകുട്ടിയുടെ അമ്മ മത്സരിക്കാൻ തയാറായിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു ഗതി. ഒറ്റ സീറ്റുള്ള ബിജെപിയുടെ നേമത്ത് മത്സരിക്കാൻ ഓടി വന്ന മുരളീധരൻ എന്തു കൊണ്ട് ധർമടത്തേക്ക് പോയില്ല? മുരളീധരൻ പിണറായി വിജയനെ രക്ഷിക്കാൻ ശ്രമിക്കുന്നു. അതു കൊണ്ടാണ് നേമത്തേക്ക് പോയിരിക്കുന്നത്. സിപിഎമ്മിനെ സഹായിക്കാനുള്ള നീക്കമാണ് മുരളി നടത്തുന്നത്.

പിണറായി വിജയന് ഈസി വാക്കോവർ നൽകുന്ന നിലപാട് കോൺഗ്രസ് കാണിക്കുന്നു. എന്തു കൊണ്ടാണ് ധർമടത്ത് പ്രതിപക്ഷത്തിന് സ്ഥാനാർത്ഥി ഇല്ലാതെ പോയത്. യഥാർഥത്തിൽ ധാരണയുള്ളത് സിപിഎമ്മും കോൺഗ്രസും തമ്മിലാണെന്ന് ഇതോടെ വ്യക്തമായി. സിപിഎമ്മിന് കോൺഗ്രസ് സഹായിക്കുന്നതു പോലെ തിരിച്ചും സഹായിക്കുന്നു. ചെന്നിത്തലയ്ക്കെതിരേ നനഞ്ഞ കടലാസിനെ നിർത്തി. ഉമ്മൻ ചാണ്ടിക്കെതിരേ എന്നും ദുർബല സ്ഥാനാർത്ഥിയെ അല്ലേ നിർത്തുന്നത്എന്നും സുരേന്ദ്രൻ ചോദിച്ചു.

അങ്ങനെയെങ്കിൽ എന്തു കൊണ്ട് സുരേന്ദ്രൻ ധർമടത്ത് മത്സരിച്ചില്ല എന്ന ചോദ്യത്തിന് ഒരാൾക്ക് മൂന്നു മണ്ഡലത്തിൽ മത്സരിക്കാൻ പറ്റുമോ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.